Tuesday, May 14, 2019

നഗരത്തിൽ ഒരു ആന


നഗരത്തിലൂടെ ഒരാന നടന്നുപോകുന്നു.
ആന ഒരു വണ്ടിയെങ്കിൽ
പാപ്പാൻ അതിന്റെ ഡ്രൈവര്‍.

 ആനയെ ചൊല്‍പ്പടിയിലാക്കും തോട്ടി, ഗിയര്‍.
തുമ്പിക്കയ്യിൽ ചുരുട്ടിപ്പിടിച്ചിട്ടുണ്ട് പെട്രോൾടാങ്ക്.
വിശക്കുമ്പോൾ ടാങ്കിൽ നിന്നൂറും നീര്
ആന ഊറ്റിക്കുടിക്കും.

നഗരം ആനയോടൊപ്പം അടിവെച്ചടിവെച്ച് നീങ്ങി.
സ്‌കൂൾബസിലിരിക്കും കുട്ടികളുടെ ആ ദിവസം
ആനേനെ കണ്ടയോർമയിൽ സുന്ദരസുരഭിലമായി.

ആന ഒരു ആനത്താര തെരഞ്ഞു.
റെയിൽവേ ലൈൻ കണ്ട്
അത് തന്റെ താരയോയെന്ന്
ആന കരുതുന്നു-
നഗരത്തിൽ അലഞ്ഞുനടന്ന ഒരു കവി
ഉടനടി കുറിച്ച കവിതയിൽ വച്ചുകീച്ചി.

ശരിക്കും, നഗരത്തിലൂടെ
ഒരാന നടന്നുകൊണ്ടിരിക്കുന്നു.
കതൃക്കടവ് പാലംകേറി കലൂർവഴി ആകയാൽ
പാവക്കുളത്തേക്കോ തൃക്കാക്കരയ്ക്കോ ആകാം.

തൃക്കാക്കരയ്ക്കെങ്കിൽ
കലൂർ പുണ്യാളനെ കടക്കേണ്ടതുണ്ട്.
പാവക്കുളത്തേക്കെങ്കിൽ
ഇടുങ്ങിയ തിരക്കേറിയ
റോഡില്‍‍ പെട്ടുപോകാനിടയുണ്ട്.

ആന തൃക്കാക്കരയ്ക്കു വച്ചുപിടിച്ചു.

കലൂർ പുണ്യാളനെ കടക്കുമ്പോൾ
ചൊവ്വാഴ്ച നൊവേനയുടെ തിരക്കിൽ വഴിമുട്ടി സഹികെട്ട്
ആന നടൂവളച്ചയുടൻ
ബസിലിരുന്നതുകണ്ട വൃദ്ധ,
കൃഷ്ണാ...ഭഗവാനേ... പുണ്യാളാ...
നീട്ടിവിളിച്ചു.
നൊവേനയ്ക്ക് വന്നവര്‍
ആനയുടെ നമസ്കാരം
പലതരത്തിൽ വിലയിരുത്തി.

ഉത്സവങ്ങൾക്കും
തടിപിടിക്കാനും
ചെന്നുനിൽക്കും ആന
ഒരു ആനമാത്രമാകുന്നു.
അതിനെ പണിക്ക് വിളിച്ചതിനാൽ
ഉടമയ്ക്ക് നല്ല കാശ് കിട്ടും.
പാപ്പാനും കിട്ടും.

ആനയ്ക്കറിയില്ല
നെറ്റിയിൽ തമ്പടിച്ച ദൈവങ്ങളെ.
മദമിളകുമ്പോൾ മാത്രമാണ് സ്വബോധം.

ഇന്നുരാവിലെ
ട്രാഫിക് ബ്‌ളോക്കിൽ പെട്ടുകിടന്നപ്പോഴാണ്
ആനയെ കണ്ടത്.

ഏതുവഴി ആന പോയാലും
അടയാളം, പിണ്ടം.
പിണ്ടത്തിലാവി പാറും മണവും.

ആനയെ കടന്നുഞാൻ ബൈക്കിൽ മുന്നേറുകയാണ്.
അപ്പോളതാ, റോഡരികിലെ തട്ടിൽ
കുറഞ്ഞ തടിയില്‍ കടഞ്ഞെടുത്തൊരാന.
ഒന്നല്ല, ഒരഞ്ചെട്ടെണ്ണം.

മറ്റേയാന
ചുരുങ്ങിച്ചുരുങ്ങിച്ചുരുങ്ങിച്ചുരുങ്ങി
മെരുങ്ങിയതാകുമോ ഈ ആന?
ഒരു രസത്തിന് ഞാനാലോചിക്കുന്നു.
തുമ്പിയിൽ ചുരുട്ടിയെടുത്ത
പാപ്പാനാണ്
ആ വിൽപ്പനക്കാരനെന്നും.

1 comment: