Tuesday, October 6, 2020

കാ

കാക്കകളെ
അവരുടെ ഒച്ചയിൽ
വിളിച്ചുവരുത്തി
നടന്നുമറഞ്ഞു ഒരാൾ,

അതും
മരുന്നിനുപോലും
ഒരെണ്ണത്തെ
കണ്ടുകിട്ടാത്ത
ഈ നഗരത്തിലെ
പ്രധാന തെരുവിൽ.

തൊണ്ടയാണ് അയാളുടെ കെണി.
ചത്ത കാക്കക്കുഞ്ഞുങ്ങളുടെ കരച്ചിൽ
അവിടെ കൂടുകെട്ടി പാർക്കുന്നു.

ആ കരച്ചിൽ പുറത്തെടുത്ത്
ഓരോദിവസവും
കാക്കകളെ വിളിച്ചുവരുത്തി
സമയംപോക്കുന്നതിന്റെ ആനന്ദം
അയാളിലുന്മാദം.

അശ്രദ്ധയെ കൊത്തി തുരത്തിയ
കൂട്ടരാണവർ
രണ്ടല്ല, രണ്ടായിരം കണ്ണുകളുള്ളവർ.

എന്തുകാര്യം!

അയാളുടെ
ശബ്ദത്തിനു മുകളിൽ
അതെല്ലാം മറന്നവർ
പറന്നുവരും.

കാക്കകൾ ഇന്ദ്രിയത്തിന്റെ ഓലയിൽ
അയാളുടെ ഒച്ച പകർത്തിവയ്ക്കാത്തതിന്റെ
കാരണം തേടിയായിരുന്നു
എന്റെ അന്വേഷണം.

കരച്ചിലിന്റെ അർത്ഥം തിരയാതെ
ചിറക് പരിചകളാക്കി
ചുണ്ട് അമ്പുകളാക്കി
ആ ദിക്കിലേക്കവർ പറക്കുമെന്ന്
ഞാൻ കണ്ടെത്തി;
അത് ശരിയാകണമെന്നുമില്ല.

സൂചനകളിൽ നിന്നും സംഘടിക്കപ്പെടുന്ന 
കൂട്ടങ്ങളുടെ നീക്കം
വഴിതിരിക്കുന്നതിൽ
അയാളുടെ തൊണ്ടവഹിച്ച പങ്ക്
കാക്കകളുടെ ചരിത്രത്തിൽ
ഒരു ദിവസം
അവരാലെഴുതപ്പെടുകതന്നെ ചെയ്തു.

അയാൾ അതറിയാതെ,
മണ്ണിലോരോതരം
വിചിത്രമായ ചുവടുകളെടുത്ത്
ആകാശത്തേക്ക്
തൊണ്ട പിളർത്തി
കാക്കകളെ തേടിനടന്നു.

ജീവനെ, തൊട്ടുകളിക്കുന്നതെല്ലാം
അവരെന്നേ ഉപേക്ഷിച്ചിരുന്നു,
ഒരു ദിവസം
ആ ശബ്ദംവരെ
കൊത്തിയെടുത്ത്
കടലിലെറിഞ്ഞു.

ഒരുവന്റെ തൊണ്ടക്കും
അനേകം ചെവികൾക്കുമിടയിൽ
തുടർന്ന കളിക്ക്
വിസിൽ വീണു.

കടൽത്തീരത്ത്
ശംഖിൽ കടൽ കേട്ടിരിക്കും മട്ടിൽ
പിന്നീടൊരിക്കൽ
ഞാനയാളെ കണ്ടു.

സ്വന്തം ശബ്ദംപോലും
അയാൾക്ക്
നഷ്ടപ്പെട്ടിരുന്നു.

Tuesday, May 19, 2020

കാതിലോല

ന്മാദത്തിൽ 
ജീവിതം പിണഞ്ഞ ഒരുവളെ
ഞാൻ സ്നേഹിക്കുന്നു.
ഒരു വൈകുന്നേരം
അവളറിയാതെ
അവൾക്കു പിറകെ പോയി.
അവളലഞ്ഞ വഴിയിൽ
മൈൽക്കുറ്റിമേൽ
തുന്നാരൻകുരുവിയായി ചൂളംകുത്തി;
അവളതിനൊരു മറുചൂളം മുഴക്കി.
മുറിയുടെ ചുവരേൽ പുൽപ്പോത്തായി ചേക്കേറി;
കാൽവിരൽ നീട്ടി മടമ്പിലേക്ക്
അവളെന്നെ നടത്തി.
വേനൽമഴയിൽ
മിന്നൽക്കൊടിയായി ജനലിൽ മുട്ടി;
അത് ചൂണ്ടുവിരലേൽ തൂത്തെടുത്ത്
അവൾ വിളക്കു കത്തിച്ചു.
പാതിരാവിൽ പൂഴിമണമായി;
ഉറയുംവരെ ആ മണത്തിൽ കിറുങ്ങി അവൾ നൃത്തമാടി.
ഉറക്കിൽ കിനാവിൽ കടന്നു;
ഉണർവ്വോ, കിനാവോ നീയ്?
ഇരുട്ടിലവൾ മലർന്നുറങ്ങി.
തിരികെ വരുമ്പോൾ
കാതിലോലയായി
ചെവിയിലണിഞ്ഞു
അവളുടെ ചുരുളൻ മുടിനാര്.
******

കവിതയുടെ അനിമേഷന്‍ ആവിഷ്കരണം


ഒരുകൈ മഞ്ഞവെയിൽ

പുതിയ കവിതയെഴുതി,
അറിഞ്ഞു കൂട്ടുകാരി
കടുംമഞ്ഞ വെസ്പയിൽ
ഇരപ്പിച്ചു വന്നുനിന്നു
ഇരിക്കുന്നൂ പിൻസീറ്റിൽ
തിരതല്ലും നഗരത്തിൽ
തിരക്കില്ലാത്തിടം നോക്കി
വളഞ്ഞും പുളഞ്ഞും ഓടി
പിരിയുന്നിരുവഴികൾ,
കായൽതീരം പോകുംവഴി
കനാലിന്റെ കരവഴി
ഒരുവഴി പുകച്ചൂ വണ്ടി
കനാലിന്റെ കരേലിരുന്ന്
ചമ്പക്കരപ്പാലം കണ്ടു
പാലത്തിന്റെ കൽത്തൂണുകൾ
കടക്കും ബാർജും കണ്ടു
ഒഴുക്കിലേ നോക്കുംനേരം
ഒഴുകാതൊഴുകി നമ്മൾ
പരദേശം മറന്നിരിക്കും
രണ്ടിരണ്ടകൾ മരക്കൊമ്പിൽ
പടിഞ്ഞാറു സൂര്യൻ പതുങ്ങാ- നൊരുങ്ങുന്നതു കണ്ടു
പാലത്തിൽ നിന്നൊരാൾ,
അതു പകർത്തുന്നതും കണ്ടു
ഒരുകൈ മഞ്ഞവെയിൽ
മടിക്കുത്തിൽ നിന്നെടുത്ത്
നമുക്കുനേരെ വിതച്ചിട്ട്
തുഴയുന്നു വള്ളക്കാരൻ
തെറിഞ്ഞ ചെമ്പൻചാന്തിൽ
മുടിനാര് മുങ്ങിപ്പാറി
ഇതുവരെ കാണാത്ത നിന്നെ
ഇരുകയ്യാൽ എഴുതുന്നു
നിനക്കു വായിച്ചുതരാൻ
നിന്നെക്കുറിച്ചെഴുതിയ
കവിത ഞാൻ മറക്കുന്നു
നിന്നെ ഞാൻ വായിക്കുന്നു.

മഞ്ഞിൽ

മഞ്ഞുകാലങ്ങളിൽ കടുംകാപ്പിയൂതി
വന്നുപോകുന്ന കൂമന്റെ മൂളൽ ചെവിയോർത്ത്,
പുറത്തെ മരങ്ങളിൽ
പൊഴിഞ്ഞ നിലാവ് തെറുത്തെടുത്ത്,
നിന്നെ വലിച്ചു പുകച്ചുരുളായി പുറംതള്ളി
നടന്നും ഇരുന്നും
മുറിയിൽ, വരാന്തയിൽ, നിരത്തുകളിൽ
പുലരുവോളം.
കണ്ണുപുളിച്ചുറങ്ങി ഇരുന്നുപോയി കനാൽക്കരയിൽ
ഒരു പട്ടി വന്നു മണപ്പിച്ചു
അതിനെ പറ്റി വളരുന്നു
നഗരം ചത്തളിഞ്ഞതിന്റെ ഗന്ധം.
ഞെട്ടിയുണർന്നു;
ഓർക്കുന്നു നിന്നെ ഞാൻ.

ചന്ദ്രൻ എന്ന...

ചന്ദ്രൻ എന്ന കിണർ,
ഇരുട്ട് എന്നുപേരുള്ള പെൺകുട്ടിയുടെ ഒക്കത്ത്
തിളങ്ങും കുടങ്ങൾ