Thursday, June 12, 2014

രാത്രിസമരം

എട്ടുനില വന്നു.
എട്ടുനിലകളില്‍ പണിയെടുക്കുന്നവര്‍ക്ക് പാര്‍ക്കാന്‍
നാലുനിലയും

നാലുനിലകളില്‍ പാര്‍ക്കുന്നവര്‍ക്ക് കുളിക്കാന്‍
നീന്തല്‍ക്കുളം വന്നു.
വെള്ളത്തില്‍ പരിചയമില്ലാത്തവര്‍ക്ക്
വായുവില്‍ നീരാടാന്‍ ജിംനേഷ്യവും

ഉന്നതനിലയില്‍ ജൈവകൃഷിത്തോട്ടം വന്നു
വിസര്‍ജ്യങ്ങള്‍ക്ക് രഹസ്യക്കുഴലുകളും

പുല്ലുകള്‍ക്കിടയ്ക്ക് തുറസിന്റെ നട്ടെല്ലുപോലെ
കടന്നുപോകും വന്‍കുഴലിന്നുള്ളില്‍ പിടയ്ക്കും ഏമ്പക്കങ്ങള്‍
പുല്ലുകള്‍ക്കിടയ്ക്ക് വീടുള്ള കുട്ടികള്‍
കുഴലോരത്ത് ചെവിചേര്‍ത്തു പിടിച്ചെടുക്കും
പുതിയൊരു കളി കണ്ടുപിടിച്ചിട്ടുണ്ട്

എട്ടുനില ഞെളിഞ്ഞുനില്‍ക്കുന്ന,യിടത്തുനിന്ന്
ഒഴിഞ്ഞുപോയവരില്‍ ഒരാള്‍
ആണ്ടുകള്‍ക്കുശേഷം
തൊട്ടടുത്ത ഒരു ലോഡ്ജില്‍ മുറിയെടുത്തു

ഉയരങ്ങളിലേക്കു കഴുത്ത് ചെരിച്ചുയര്‍ത്തുമ്പോള്‍
വലിഞ്ഞുകെട്ടുന്ന ഞരമ്പുകള്‍
തുറുപ്പിക്കും കണ്ണുകളോടെ
മുറിയുടെ ജനല്‍ തുറന്ന്
വെളിച്ചപ്പൊട്ടുകളായ എടുപ്പുകളിലേക്ക്
അയാള്‍ ഓര്‍മയെ കൂര്‍പ്പിച്ചുവിട്ടു

ഒരു ഫോട്ടോയെടുക്കാന്‍ തോന്നി; മൊബൈലെടുത്തു.
മെമ്മറികാര്‍ഡില്‍ തെല്ലിടമില്ല.
പഴയവ തുടച്ചുമാറ്റി
പുതിയവ പകര്‍ത്തി

പുതിയവര്‍ക്ക് ഇടമൊരുക്കാന്‍
പഴയവരെല്ലാം ഒഴിഞ്ഞുപോകണമെന്നും
ഇനിയെങ്ങാനം ഒഴിഞ്ഞുപോയില്ലെങ്കില്‍
പറിച്ചെടുത്ത് ഒഴിഞ്ഞോരിടത്തേക്ക് പതിപ്പിക്കുമെന്നും
നിയമമുണ്ട്

ഞാന്‍ താമസിക്കുന്ന ഈ മുറിതന്നെ
വൈകാതെ ഒഴിഞ്ഞ് കൊടുക്കണം

എന്റെ കൈയില്‍
കുറേക്കൂടി പണമുണ്ടായിരുന്നെങ്കില്‍
ഒരു ദിവസംകൂടി ഈ മുറിയില്‍ അടിഞ്ഞുകൂടാമായിരുന്നു

കുറേക്കൂടി കുറേക്കൂടി പണമുണ്ടായിരുന്നെങ്കില്‍
പഴയ ഒരു കൂട്ടുകാരിയെക്കൂടി
കൂടെക്കൂട്ടാമായിരുന്നു

കുറേക്കൂടി കുറേക്കൂടി കുറേക്കൂടി പണമുണ്ടായിരുന്നെങ്കില്‍
ഇവിടെനിന്ന് കുടിയൊഴിപ്പിക്കപ്പെട്ടവരെയെല്ലാം
തെരഞ്ഞുകൊണ്ടുവന്ന് ചെല്ലുംചെലവും കൊടുത്ത്
ഈ ലോഡ്ജ്മുറികളില്‍
ഒരു രാപകലെങ്കിലും പാര്‍പ്പിക്കാമായിരുന്നു

പക്ഷേ,
ഒഴിഞ്ഞ ഒരു പോക്കറ്റാണ് ഞാന്‍

ലോഡ്ജ് ഉടമ
രജിസ്റ്റര്‍ ബുക്കില്‍ നോക്കി
ഒഴിഞ്ഞുപോകേണ്ടവരെ
ചുവന്ന മഷിയില്‍ തിട്ടപ്പെടുത്തിയിട്ടുണ്ട്
എന്നാല്‍
എനിക്ക് ഒഴിഞ്ഞുപോകാന്‍ മനസ്സില്ലെന്നും
പലമുറികളുടെയും വിണ്ടകന്ന ഭിത്തിയുടെ ഉള്ളറകളില്‍
തുറിച്ച കണ്ണുകളോടെ
ആണ്ടുകളായി ജീവനുകള്‍
ഒഴിഞ്ഞുപോകാ,തൊളിച്ചിരിപ്പുണ്ടെന്നും
അയാളറിയുന്നില്ല

ഇടങ്ങള്‍ നഷ്ടപ്പെട്ടവരുടെ
രാത്രിസമരത്തിന്റെ പിന്നണിയില്‍ നില്‍ക്കാന്‍
ഞാന്‍ എങ്ങനെയോ
ഇവിടെ എത്തിച്ചേരുകയായിരുന്നു
വംശഹത്യയില്‍നിന്നോടിത്തോറ്റ്
ഒടുവിലത്തെ ഇരയെന്നു തിരിച്ചറിയുംനേരം
സമരജീവികള്‍ കണ്‍മാറുന്ന
ഒടുക്കത്തെ ഒരു നോട്ടമില്ലേ,
ആ നോട്ടമാണ്
ഈ രാത്രിയുടെ ഏകമുദ്രാവാക്യം

ഇറങ്ങിപ്പോടാ വരത്തങ്കഴുവേറീയെന്ന തെറിയും
ആ തെറിയില്‍നിന്ന് പൊതിരെ ചലിച്ചുതുടങ്ങുന്ന
പെരുത്ത കൈകളും കാല്‍മടമ്പുകളും
ഈ മുറിക്കു പുറത്തുണ്ടെന്നറിയാം.

പക്ഷേ,
പുറത്തടിയേല്‍ക്കുമ്പോള്‍
എട്ടുകാലികള്‍ നെഞ്ഞില്‍നിന്നു പറിച്ചെടുത്ത്
വിതയ്ക്കും കുഞ്ഞുങ്ങള്‍
ഉലഞ്ഞകാലുകള്‍ പതിച്ചിട്ട്
പലേവഴി ചിതറിയോടുമ്പോള്‍
അടിയാവര്‍ത്തനത്തിന്
ഒരു കൈ തികയില്ല.