Wednesday, January 24, 2018

മകൾ


തീവണ്ടിയിൽ
എൺപതടുത്ത ഒരു കിഴവൻ
മടിയിൽ കണ്ണുമിഴിച്ച
പെൺകുഞ്ഞിനെ
ആണ്ടുകൾക്കുമുന്നേ മാഞ്ഞുപോയ
അയാളുടെ അമ്മയുടെ പേര്
പല ശബ്ദത്തിൽ
വിളിച്ചുകൊണ്ടേയിരുന്നു.


അയാളുടെ മെല്ലിച്ച തോളേൽ
ചാരിയുറങ്ങുന്നുണ്ട് മകൾ;
കുഞ്ഞിന്റെ അമ്മ.

അന്നേരം തീവണ്ടി ഒരു തൊട്ടിലാകുന്നു.
ചലനങ്ങളുടെ ആയിരം വിരലറ്റങ്ങളില്‍
ആയിരം താളങ്ങൾ.

കരച്ചിലിലേക്ക്
പുളുത്താനൊരുങ്ങും
ചെറുചുണ്ടുകളുടെ നോട്ടമേറ്റ്
അയാളുടെ മുലക്കണ്ണുകൾ ത്രസിച്ചു.
മുഷിഞ്ഞ നെഞ്ചിലേക്ക്
പാൽഞരമ്പുകൾ കണ്ണുതുറന്നു.

എനിക്ക് തോന്നി
അത് വിയർപ്പെന്ന്.

പാട്ടുകളവരുടെ പാട്ടുകള്‍ പാട്ടുകള്‍

വെയിലിന് മരം എന്ന വീടുണ്ട്
വീടിന് തണല്‍ എന്ന മുറ്റവും
മുറ്റത്ത് ഇലകള്‍ എന്ന നീറുകളും
നീറുകള്‍ക്ക് കവരങ്ങള്‍ എന്ന നടപ്പാതകളും.
ആ പാതകളിലൊന്നില്‍
തേന്‍കൂട് എന്ന റേഡിയോ തൂങ്ങിക്കിടക്കുന്നു.
നൂറുനൂറ് ഗായകര്‍
മൂളിക്കൊണ്ടേയിരിക്കുന്നു
പാട്ടുകളവരുടെ
പാട്ടുകള്‍ പാട്ടുകള്‍.