Monday, August 30, 2010

















പെങ്ങളുടെ ഒക്കത്തിരുന്ന് കുഞ്ഞ്
അവളെ സ്വന്തം കുഞ്ഞെന്ന മട്ടില്‍
കൊഞ്ചിക്കുന്നു.

കുഞ്ഞിക്കൈ കൊണ്ട്
കണ്ണില്‍ തൊട്ട് കന്നൊന്ന് തുരന്നേയെന്നു ചിമ്മിപ്പറഞ്ഞ്
ചുണ്ടില്‍ തൊട്ട് വായൊന്നു തുരന്നേയെന്നു കരഞ്ഞുപറഞ്ഞ്
ഇടയ്ക്കൊരുമ്മയും കൊടുത്ത്
അവന്റിരിപ്പ് കണ്ടാല്‍
പെങ്ങളെ പെറ്റ്
ഇത്രയും നാള്‍ പോറ്റിവളര്‍ത്തിയത്
അവനെന്നു തോന്നും.
ഇത്രയും ഉയരമുള്ള അവളെ
കഷ്ടപ്പെട്ട് ഒക്കത്തെടുത്ത്
നില്‍ക്കുന്നത്
അവനെന്ന് തോന്നും.

ഒറ്റയ്ക്ക് കടയില്‍ സാധനം വാങ്ങാനോ
കുളിക്കാനോ
അലക്കിയ തുണിയെടുക്കാനോ
പോകാനുള്ള അവളുടെ ചെറിയ നീക്കങ്ങളെ
അവന്‍ കരച്ചില്‍ കൊണ്ട് തിരുത്തുന്നു.
ചൊടിയില്‍ ഒരു തലോടല്‍ കൊണ്ട് പൊറുക്കുന്നു.

അവനുണ്ടായതറിഞ്ഞാണ്
പിണങ്ങിപ്പോയ അമ്മാവനും അമ്മായിയും
അതിരിലെത്തുമ്പോളേ
മരിച്ചുപോയ അപ്പൂപ്പന്റെ പേരുവിളിച്ചുവിളിച്ച്
തിരികെ വന്നത്.
നടത്തം ശീലിച്ചപ്പോള്‍ ഓടിവീണത്
നാളുകളായി പിണങ്ങിയിരുന്ന
അയല്‍ക്കാരന്റെ മുന്നില്‍.
ആ പിണക്കം പോലും
അവനുമുന്നില്‍ വീണുടഞ്ഞു.
സ്നേഹത്തിന്റെ ചെറിയ പിഴവുകള്‍ പോലും
അവന്‍ അങ്ങനെ തിരുത്താന്‍ ശ്രമിക്കുന്നു.

അവനില്‍ വാക്കുകള്‍ മുളച്ചുതുടങ്ങുകയാണ്.
വീട്ടിലേക്ക് കയറിവന്ന കോഴിയെ
കോഴിയമ്മേയെന്നു വിളിച്ച്
മരച്ചുവട്ടിലെ പട്ടിയെ ബൌബൌന്ന് കുരച്ച്
അകലെ മേയുന്ന പശുവിനെ പശുമാമയെന്നു ചൂണ്ടി
തിണ്ണയിലും മുറ്റത്തും
അവനെ ചുറ്റിപ്പറ്റി നടക്കുന്ന
എല്ലാവരുടെയും മനസില്‍
നിഷ്കളങ്കമായ കൃത്യതയോടെ
പുതിയൊരു കവിതപോലെ
എഴുതുകയാണവന്‍
ഈ വാക്കുകള്‍.

കുഞ്ഞുങ്ങളില്ലാതിരുന്ന എന്റെ വീട്
ഇത്രനാള്‍ എങ്ങനെയായിരുന്നു.

എല്ലാവരിയും മായ്ച്ചുകളഞ്ഞിട്ട്
എനിക്കും
വായിച്ചുനോക്കണം
ഈ കവിത.