Friday, March 9, 2018

ഇരുട്ടടി

അതിര്‌ കേറി പനറ്റിയ പിട*യുടെ വിരലുകള്‍
കൈച്ചുറ്റികയ്ക്ക് ചതച്ചുവിട്ടു.

തട്ടിന്‍പുറത്തെ പെട്ടീല്‍ കെണിഞ്ഞ എലിയെ
വെള്ളത്തില്‍ കുമിളകളാക്കി പൊട്ടിച്ച്
അതിരേലെറിഞ്ഞു.

അതിനെ, പിന്തുടര്‍ന്നിഴഞ്ഞ ചേരയെ
മണ്ണെണ്ണ കുടഞ്ഞ് പൊളളിക്കുകയും
ചെയ്തതോടെ ഇരുട്ട് വീണു.
മഴപൊട്ടി.

മണ്ണില്‍ മുളച്ചുവന്ന ഈയലുകള്‍ക്ക് മുഖംനോക്കാന്‍
ചെമ്പുചെരുവത്തില്‍ വെള്ളമൊഴിച്ച് വിളക്കുകുത്തി
കണ്ണാടിയുണ്ടാക്കി ഇറയത്തുവെച്ചു.
അവയതില്‍ മുഖംനോക്കി കിടന്നു പിടഞ്ഞു.

ഈയലുകള്‍ക്കു പിറകേവന്നു പല്ലികള്‍.
അതിന്റെ പൊളിഞ്ഞ ഉടലുകള്‍
തിണ്ണേല്‍ മുറിഞ്ഞ വാലുകള്‍ തെരഞ്ഞു

മഴ കനത്തതോടെ
അതിരുമാന്താന്‍ തോന്നി.
തൂമ്പയെടുത്ത് ഈടിക്കലേക്ക് നടന്നു.

മഴ കനത്തുകനത്തു വന്നു

തെറിയും കരുത്തും കൂട്ടി അതിരുകല്ലിളക്കി
അത് നാട്ടാനൊരു കുഴി കുത്തുമ്പോള്‍
തലയ്ക്ക് മേലെ ഒരൊച്ച കേട്ടു:
"പണിക്കേനേ, തരവഴി കാണിക്കല്ലേ, പണിക്കേനേ"
ഇരുട്ടിന്റെ നിറമുള്ള ഒരുത്തി ചില്ലേലിരുന്നാടുന്നു.
ആ ചില്ലകള്‍ മണ്ണോളം കുനിഞ്ഞുടന്‍ തലപ്പിലേക്ക് നിവരുന്നു.
അവിടന്നുവരെ അങ്ങനൊരു മരമില്ല,
എന്നാലാനേരമാ,മരമുണ്ട്.

ഇറയത്തേക്ക് തിരിച്ചുകേറുമ്പോള്‍
തൊണ്ടയില്‍ വേനലായി.

മുറ്റത്തെ കിണറ്റീന്ന് കോരിയെടുത്ത വെള്ളം
കുമിളകള്‍ പൊട്ടി വെട്ടിത്തിളച്ചു

കാലുകള്‍ക്കിടയിലൂടെ
പൊള്ളിയടര്‍ന്ന തോലുമായ്
ചേരകള്‍ ചെന്തീയായി.

ചിറകുമുറിഞ്ഞ ഈയലുകള്‍
ചെമ്പുചരുവത്തിലെ
നാളത്തില്‍ പറന്നുകളിച്ചു.

കൈതൊടുന്നയിടമെല്ലാം
പല്ലിമുട്ടകള്‍ വിരിഞ്ഞു
പാമ്പിന്‍കുഞ്ഞുങ്ങള്‍ നാവുനീട്ടി.

കാര്യം തിരിഞ്ഞു.
മറ്റൊന്നും ആലോചിച്ചില്ല.
അലക്കുകല്ലിലേക്ക് കാലുകള്‍ പൊക്കിവെച്ച്
പത്തുവിരലുകളും
കൈച്ചുറ്റികയ്ക്ക് അടിച്ചുപരത്തി
പുലരുംവരേയിരുന്ന് നിലവിളിച്ചു.

* പിടക്കോഴി