Sunday, November 29, 2009


കടല്‍പ്പാലത്തിനു താഴെ പോയിനിന്നു.

മേലേ തെറിച്ച ഇരമ്പുകമ്പിമേല്‍
പറന്നു വന്നിരുന്ന് കാക്കകള്‍ കൊക്കുമിനുക്കുന്നു.
അകലെ കടലില്‍
മീന്‍പിടുത്തക്കാര്‍
തുഴകളാല്‍ നീലവെള്ളം മുക്കി തൊട്ടുതൊട്ടുവരുന്ന
കറുത്ത ഗോപിപൊട്ടുപോലെ
കണ്ടുതുടങ്ങുന്ന മീന്‍വഞ്ചി
തിരകടന്ന്
ഇങ്ങെത്തുമ്പോഴേക്കും
കാക്കകള്‍ പറന്നുപോയേക്കും.

വിണ്ടുപൊട്ടിയ മനസുപോലെ
നിലംപൊത്താറായ
പരുക്കന്‍ കടല്‍പാലത്തിന് എത്ര വയസുണ്ടാകും
എന്നെപ്പോലെ
ഇവിടെ വന്ന്
നിരപ്പില്‍ നിന്നും
തിരയിലേക്ക് കടക്കാനാഞ്ഞവരാരെല്ലാം.
പിന്നില്‍ സൂചിമുന കണ്ണുറപ്പിച്ചു നില്ക്കുന്ന ലൈഫ് ഗാര്‍ഡ്
അപ്പോള്‍ കണ്ണടച്ചു നിന്നുകാണുമോ...?
മരണത്തിന്റെ ചൂണ്ടയില്‍പെട്ടതുകണ്ട് ഓടിയെത്തി
മുഖം കോട്ടുന്നൊരടി നല്‍കി
ജീവിതത്തെ കൈയ്യിലേല്‍പ്പിച്ചു പറഞ്ഞുവിട്ടുകാണുമോ...?

കടലിലേക്ക് ഇറങ്ങിപ്പോകാനൊരുങ്ങുമ്പോള്‍
തിരയെന്നെ തിരിച്ചുനടത്തുന്നു.
ഞണ്ടുകളെ ഇറുക്കാനിറക്കിവിട്ട്
കരയിലേക്കു കയറ്റിവിടുന്നു
പതഞ്ഞൊഴുകിയെത്തും ചെറുതിരയോടൊപ്പം നടത്തി
ചെന്നിരിക്കാന്‍ മണല്‍വിരിപ്പില്‍
ഉറച്ചുപോയ ഒരു വഞ്ചി കാണിച്ചുതരുന്നു.

ഒടുവില്‍
വഞ്ചിയില്‍ ഞാനൊറ്റയ്ക്കാവുന്നു.
അതില്‍ വലയും,
ഉണങ്ങിയ ചെതുമ്പലുകളും
കടല്‍മണമുള്ള ഒരു ചുവന്ന തോര്‍ത്തും ഉണ്ട്.

നേരം പരപരാ വെളുക്കുമ്പോള്‍
അകലെ കുടിലുകളില്‍ നിന്നും മീന്‍പിടുത്തക്കാരെത്തി
വല വിരലുകളില്‍ കൊളുത്തിയെടുക്കും.
തട്ടില്‍ പരന്നുകിടക്കും
ചെതുമ്പലുകളെ
ആ ചുവന്ന തോര്‍ത്തുകൊണ്ട്
തുടച്ചുമാറ്റും.
പിന്നെ മീന്‍വഴിയേ ആഴക്കടലിലേക്ക് തുടരും.
തോര്‍ത്ത് വെയിലില്‍ ഉപേക്ഷിക്കപ്പെട്ടേക്കും.

മണല്‍പരപ്പില്‍
പകലാകെ ഉണങ്ങാന്‍ കിടക്കുന്ന
ആ മുഷിഞ്ഞ തോര്‍ത്ത് പോലെയാണ്
വഞ്ചിയിലിരിക്കുന്ന എന്റെ ജീവിതം.

വെയിലടിക്കുമ്പോള്‍
നൂലിഴകളില്‍ മിന്നുന്ന
ചെതുമ്പല്‍ തിളക്കം പോലെ
ജീവിതം എന്ന കൊതി.