Tuesday, December 28, 2010

മുലൈകള്‍ പാട്ട്‌





















ചിത്രം: പി. ജി. ദിനേശ്‌
കണ്‍സെപ്‌ട്‌: സുധീഷ്‌ കോട്ടേമ്പ്രം



ഞാന്‍ പറയട്ടെ
പെണ്ണുങ്ങള്‍ക്ക്‌ രണ്ടിലേറെ മുലകളുണ്ട്‌

ഹുക്കുകളില്‍ ഒതുങ്ങിക്കിടക്കുന്ന രണ്ടു മുലകള്‍
അവിടെ അടങ്ങിയൊതുങ്ങിക്കഴിഞ്ഞുകൊള്ളട്ടെ.

വെളിപ്പെടാതെ
ഞാനുണ്ട്‌ എന്നതിന്റെ തെറിച്ചതെളിവുകളുമായി
കഴിയുന്ന അവരെ
പാവം ആണുങ്ങള്‍ മുറിയടച്ച്‌
ജനലടച്ചുവെന്ന്‌ രണ്ടുവട്ടം ഉറപ്പുവരുത്തി
എടുത്തുപെരുമാറിക്കൊള്ളട്ടെ.

ഞാന്‍ പറയുന്നത്‌
പെണ്ണുങ്ങളുടെ മുഖമെന്നു പേരുള്ള ഭാഗത്തെ
ഇരുകവിളുകളെക്കുറിച്ചാണ്‌.

കവിളുകള്‍ തുടിക്കുമ്പോള്‍
ഇരുമുലകളാകുന്നു.

പിന്നെ നുണക്കുഴി.
നുണപറഞ്ഞ്‌
കുഴിയെന്നു വിശ്വസിപ്പിച്ച്‌
കാലങ്ങളായി പറ്റിച്ചിരുന്നത്‌
ഞാന്‍ കണ്ടുപിടിച്ചു.

ചിരിക്കുമ്പോള്‍
അകത്തേക്ക്‌ വളരുന്ന മുലക്കണ്ണുകളാണത്‌.

പത്തു കൈവിരലുകളുടെ അറ്റത്തെ തുടുത്തവട്ടങ്ങള്‍
രണ്ട്‌ തള്ളമുലകളും
എട്ട്‌ കുഞ്ഞുമുലകളുമാണ്‌.

തള്ളവിരല്‍കൊണ്ട്‌ കണക്കുക്കൂട്ടുന്ന പെണ്ണുങ്ങളെ കണ്ടിട്ടില്ലേ
കുഞ്ഞുങ്ങള്‍ക്ക്‌ മാറിമാറി പാലു കൊടുക്കയാണത്‌.

താഴേക്കു പോകാം
രണ്ട്‌ കാല്‍മുട്ടുകള്‍
രണ്ട്‌ കല്ലന്‍ മുലകള്‍ തന്നെ
എല്ലുകളുടെ കരുത്തുള്ള
കല്ലന്‍തുടിപ്പുകളാണതിന്റെ
ഉള്‍ത്തുടിപ്പുകള്‍.

താഴേക്കുതാഴേക്കുപോകാം
അലഞ്ഞുനടക്കും
കാല്‍വിരലുകളുടെ അറ്റത്തെ
ചെളിപുരണ്ട പത്തു തവിട്ടുവട്ടങ്ങള്‍.
രണ്ട്‌ അലഞ്ഞോടിയ മുലകളും
എട്ട്‌ ചെറുമുലകളും തന്നെ.

ഒരുവന്‍
വലിച്ചടച്ച കതകിന്റെ പല്ലുകളിറുമ്മിയ പാടുകളും
ചെരിപ്പില്ലാതെ മണ്ണില്‍ അള്ളിനടന്നതിന്റെ നീലമുറിവുകളും
പുല്ലെരിയാന്‍ പോയവഴി തറഞ്ഞ കാരമുള്ളുകളും
കല്ലില്‍തട്ടി കറുത്തചോരപ്പുള്ളികളും
പലനിറക്കണ്ണുകള്‍ തീര്‍ക്കുന്നുണ്ടിതില്‍

ആ കണ്ണുകളില്‍ ഞാനെന്റെ ചുണ്ടുചേര്‍ത്തുവയ്‌ക്കട്ടെ.

Friday, November 12, 2010

ഒറ്റ
ബൈക്കപകടത്തില്‍ തകര്‍ന്ന വലതുകാല്‍
ആശുപത്രിയിലുപേക്ഷിച്ച്
അവന്‍
വീട്ടിലെത്തി
കറങ്ങുന്ന ഫാനില്‍ നോക്കി
മലര്‍ന്നു കിടന്നു.

ആ കിടപ്പില്‍
പത്തി കിടക്കയുടെ നിരപ്പിലുറപ്പിച്ച്
ഒറ്റക്കാല്‍ മുട്ടില്‍വച്ച് മേലോട്ടുപിണച്ച്
മുകളിലേക്ക് മടക്കിവച്ചപ്പോള്‍
വലതുകാലുള്ള ഇന്നലെകളില്‍
മറഞ്ഞിരുന്ന ഒരു ലോകം
പൊടുന്നനെ തുറന്നുകിട്ടി.

ജനാലയിലേക്ക് അവന്റെ കണ്ണുകള്‍
കണ്‍പീലിക്കാലുകളോടെ അള്ളിപ്പടര്‍ന്ന്
പാളികള്‍ കൊളുത്തോടെ കൊട്ടിത്തുറന്ന്
പുറത്തേക്ക് പാഞ്ഞുപോയി.

ലോറിച്ചാടിലേക്ക് അമരാനുള്ള ഒടുക്കത്തെ പോക്ക്
ബൈക്കിന്റെ കിക്കറില്‍ മര്‍ദ്ദിക്കുമ്പോഴത്തെ മസില്‍ത്തിളപ്പ്
കുളിച്ചപ്പോള്‍ അലക്കുകല്ലിലേക്കെടുത്തുവച്ചുള്ള സോപ്പുതേപ്പ്
രാത്രി ഇണയുടെ നെഞ്ചിലേക്ക് മുട്ടില്‍ നിന്നുള്ള കുതിപ്പ്
തോടുകള്‍ ചാടിക്കടക്കുന്ന ആയം
ഫുട്പാത്തില്‍ കാലുറപ്പിച്ച നിശ്ചലമായ യാത്രകള്‍
ഒഴിഞ്ഞ പോസ്റിലേക്ക് ബോള്‍ പാറിച്ചുവിട്ട കിക്ക്
സൈക്കിള്‍ പെഡലില്‍ ഇറക്കങ്ങളിലറിഞ്ഞ വിശ്രമം
മരത്തിലേക്ക് പറ്റിപ്പിടിച്ച് കയറുമ്പോഴത്തെ വഴുക്കല്‍
കട്ടിളപ്പടിയില്‍ ആഞ്ഞുതട്ടിയതിന്റെ കടച്ചില്‍
കബഡിക്ക് വരയില്‍ തൊട്ടെടുത്ത വിജയം
കിളരങ്ങളിലേക്ക് കയറ്റിവച്ചുള്ള ഇരിപ്പ്
നടക്കാന്‍ പഠിച്ചനാള്‍ കുപ്പിച്ചില്ല് പരത്തിവരച്ച മുറിവ്.

ഇങ്ങനെ
കണ്ടെടുത്ത പഴേചിത്രങ്ങളെല്ലാം
ണ്ണുകള്‍ കൊണ്ടുവന്നു നിരത്തിയിട്ടന്നേരം.

അവന്റെ കാലിന്റെ ചൂടുംചൂരും പുരണ്ട
ചാടുമായി
തമിഴ്ലോറിയിപ്പോഴും
ഏതുവഴിയോ പാഞ്ഞുകൊണ്ടിരിക്കുന്ന
രാത്രിയാണിത്.

വഴിയോരത്ത്
കണ്ണുതുറന്നിരിക്കുന്ന
ഒരു തട്ടുകടയില്‍ കാപ്പികുടിക്കാനിറങ്ങിയിട്ട്
പഴനിയെന്നോ മുരുകനെന്നോയൊക്കെ
പേരുള്ള ഡ്രൈവര്‍
ആ ചാടിനിട്ട്
ഒരു തൊഴി കൊടുത്തിട്ടുണ്ടെന്നുറപ്പ്.

അപ്പോള്‍
ദൂരങ്ങള്‍ക്കിപ്പുറം
കറങ്ങുന്ന ഫാനിനുതാഴെ കിടന്നുറങ്ങുന്ന
അവന്റെ വലതുകാല്‍പത്തിയില്‍
ഒരു തുടിപ്പുണ്ടായിട്ടുണ്ടെന്നുമുറപ്പ്.

ഇടതുകാല്‍പ്പത്തി
മെല്ലെയനക്കി
ആ തുടിപ്പില്‍ തൊടാനാഞ്ഞ്
കിടക്കയില്‍
അവന്‍ വരയ്ക്കുന്ന
ചിത്രം നോക്കിയിരിക്കയാണ്
ഞാന്‍.

Monday, August 30, 2010

















പെങ്ങളുടെ ഒക്കത്തിരുന്ന് കുഞ്ഞ്
അവളെ സ്വന്തം കുഞ്ഞെന്ന മട്ടില്‍
കൊഞ്ചിക്കുന്നു.

കുഞ്ഞിക്കൈ കൊണ്ട്
കണ്ണില്‍ തൊട്ട് കന്നൊന്ന് തുരന്നേയെന്നു ചിമ്മിപ്പറഞ്ഞ്
ചുണ്ടില്‍ തൊട്ട് വായൊന്നു തുരന്നേയെന്നു കരഞ്ഞുപറഞ്ഞ്
ഇടയ്ക്കൊരുമ്മയും കൊടുത്ത്
അവന്റിരിപ്പ് കണ്ടാല്‍
പെങ്ങളെ പെറ്റ്
ഇത്രയും നാള്‍ പോറ്റിവളര്‍ത്തിയത്
അവനെന്നു തോന്നും.
ഇത്രയും ഉയരമുള്ള അവളെ
കഷ്ടപ്പെട്ട് ഒക്കത്തെടുത്ത്
നില്‍ക്കുന്നത്
അവനെന്ന് തോന്നും.

ഒറ്റയ്ക്ക് കടയില്‍ സാധനം വാങ്ങാനോ
കുളിക്കാനോ
അലക്കിയ തുണിയെടുക്കാനോ
പോകാനുള്ള അവളുടെ ചെറിയ നീക്കങ്ങളെ
അവന്‍ കരച്ചില്‍ കൊണ്ട് തിരുത്തുന്നു.
ചൊടിയില്‍ ഒരു തലോടല്‍ കൊണ്ട് പൊറുക്കുന്നു.

അവനുണ്ടായതറിഞ്ഞാണ്
പിണങ്ങിപ്പോയ അമ്മാവനും അമ്മായിയും
അതിരിലെത്തുമ്പോളേ
മരിച്ചുപോയ അപ്പൂപ്പന്റെ പേരുവിളിച്ചുവിളിച്ച്
തിരികെ വന്നത്.
നടത്തം ശീലിച്ചപ്പോള്‍ ഓടിവീണത്
നാളുകളായി പിണങ്ങിയിരുന്ന
അയല്‍ക്കാരന്റെ മുന്നില്‍.
ആ പിണക്കം പോലും
അവനുമുന്നില്‍ വീണുടഞ്ഞു.
സ്നേഹത്തിന്റെ ചെറിയ പിഴവുകള്‍ പോലും
അവന്‍ അങ്ങനെ തിരുത്താന്‍ ശ്രമിക്കുന്നു.

അവനില്‍ വാക്കുകള്‍ മുളച്ചുതുടങ്ങുകയാണ്.
വീട്ടിലേക്ക് കയറിവന്ന കോഴിയെ
കോഴിയമ്മേയെന്നു വിളിച്ച്
മരച്ചുവട്ടിലെ പട്ടിയെ ബൌബൌന്ന് കുരച്ച്
അകലെ മേയുന്ന പശുവിനെ പശുമാമയെന്നു ചൂണ്ടി
തിണ്ണയിലും മുറ്റത്തും
അവനെ ചുറ്റിപ്പറ്റി നടക്കുന്ന
എല്ലാവരുടെയും മനസില്‍
നിഷ്കളങ്കമായ കൃത്യതയോടെ
പുതിയൊരു കവിതപോലെ
എഴുതുകയാണവന്‍
ഈ വാക്കുകള്‍.

കുഞ്ഞുങ്ങളില്ലാതിരുന്ന എന്റെ വീട്
ഇത്രനാള്‍ എങ്ങനെയായിരുന്നു.

എല്ലാവരിയും മായ്ച്ചുകളഞ്ഞിട്ട്
എനിക്കും
വായിച്ചുനോക്കണം
ഈ കവിത.

Friday, April 16, 2010


ഭൂപണയബാങ്കില്‍ പോയി ക്യൂവിന് നീളംകൂട്ടി
നൂറിന്റെ പത്തുകെട്ടുകള്‍
കിട്ടിയത് പൊതിഞ്ഞെടുത്തു.
വീട്ടിലേക്ക് ഒരോട്ടോവിളിച്ചു പോന്നു.

തുലാവര്‍ഷം പുരപ്പുറത്തെത്തി.
പാട്ടംപിടിച്ച അയല്‍വക്കപറമ്പിലെ തടത്തില്‍
മണ്ണിളക്കി മറിച്ചിട്ടു.
വാഴ വിത്തുകള്‍ കൂട്ടിയിട്ട
മുറ്റം ഇരുണ്ടുപോയി.
പെങ്ങളുടെ കുഞ്ഞ്
ഇതെന്റെ വാവയെന്നു പറഞ്ഞ്
ഒരു വിത്തിന് പാലുകൊടുക്കുന്നു

കിളച്ചിട്ട പറമ്പില്‍
പണിതീരാതെ തളര്‍ന്നിരിക്കെ
ഇടുപ്പില്‍ വിയര്‍പ്പ് തുള്ളി കിളിര്‍ത്തിറങ്ങി

നാമ്പിട്ടു വാഴയിലകള്‍
ചിരിക്കുന്ന കൂമ്പുകള്‍ പടര്‍ത്തി
തേനൂറും അതിന്റെ ചുണ്ടുകള്‍
ഈമ്പിയിരുന്നു പകല്‍.

വലിയൊരു മഴപെയ്തു
കാറ്റ് വാഴകള്‍ വെട്ടിയിട്ടു.
കടംകയറി തകര്‍ന്നുപോയി.
ഭൂപണയ ബാങ്കിലിരുന്ന്
ആധാരം എന്നെ ഓര്‍ത്തു.

ഉണങ്ങിയ വാഴക്കൈകള്‍
ഇലിച്ച്
രാവിലെ തീകൂട്ടി
വാഴത്തോട്ടത്തില്‍
തണുപ്പത്ത്
കടങ്ങള്‍ മറന്നു.

രാത്രി
മുറ്റത്തിറങ്ങി
നിന്നപ്പോഴാകാട്ടെ
നിരനിരയായ്
പടര്‍ന്നു നാമ്പിട്ടുനില്‍ക്കുന്ന
ചെറുവാഴത്തൈകള്‍
പെട്ടന്നൊരാട്ടിന്‍ പറ്റമായ് മാറി
കാറ്റത്ത് തലയാട്ടി.

നിലാവ് അവയുടെ പാല്‍ക്കറക്കുന്നു
അതു കണ്ടു കൊതിയോടെ
ഞാന്‍ ആട്ടിടയനായി.

Thursday, February 4, 2010

WHEN THE MOON COMES OUT

It is dusk
The crescent moon
Hiding behind dark clouds
All day long
Is coming out.
The school children, in joyful company
Are returning by the five thirty bus
Crossing the bunds of love.
Above the harvest- approaching –field
Birds in sickle formation are returning home
After a day’s hard work.
In the house by the fields
By the side of the unprotected well
Waits a woman, baby in hand for her husband
The baby’s eyes kiss the moon
His lips the mother’s nipple.
She alone can see the baby moon
Shining in his eyes.
How many little moons may be rising
Today in this village….

Translated by:
AJAY SEKHER

Sunday, January 10, 2010













ഇരുമ്പിന്‍‌തൊട്ടി ചെന്ന് ജലനിരപ്പില്‍
തട്ടിത്തകരുന്നതിന്റെ കൊടുംനിരാശ
ആഴത്തില്‍ നിന്നും
വന്നു പ്രകമ്പനം കൊണ്ടു

മനസ്സില്‍ ഒരു സങ്കടപ്പാട്ടുണ്ട്.

അതുകേട്ട്,
വിരലുകൊണ്ട് കയറിനെ മീട്ടി മീട്ടി
ഒരുതൊട്ടിവെള്ളം കോരിയെടുത്ത്
ചെമ്പുപാത്രത്തിന്‍
വാ നിറച്ചുവച്ചു
കുളിച്ചു.

പിന്നെയും,
ഇരുമ്പിന്‍‌തൊട്ടി ചെന്നുജലനിരപ്പില്‍
തട്ടിത്തകരുന്നതിന്‍ കൊടുംനിരാശ...