Saturday, December 14, 2013

ആടാതൊടുങ്ങിയ ചുവടുകള്‍


കാറ്റ് ഒരു പാട്ടാണെങ്കില്‍ 
ആ പാട്ടിനിലേ  
പലേരാഗങ്ങളിലാടും
ചില്ലകള്‍ കൈകളെങ്കില്‍
കൈകളില്‍പ്പടരെ,യെഴുന്നുവളരും ഇലകള്‍
പലേനിറകുപ്പായങ്ങളെങ്കില്‍

വിശപ്പ് വേരില്‍ കൂര്‍പ്പിച്ചു തറഞ്ഞുനില്‍ക്കും മരങ്ങളില്ലേ,
പാട്ടുകേട്ടു കൈകളാട്ടും
പലേനിറകുപ്പായങ്ങളണിഞ്ഞ
ആ മരങ്ങളാണ്
നൃത്തം കണ്ടുപിടിച്ചവര്‍.

അവരുടെ ആത്മകഥ
ഉടലുകൊണ്ടെഴുതിജയിക്കുന്നു
നര്‍ത്തകര്‍, പെരിയ നര്‍ത്തകര്‍.

എന്നിരിക്കിലും
ആത്മകഥാകാരന്മാര്‍ എഴുത്തിനിടെ
കീറിയുള്ളിലടുക്കിവയ്ക്കും രഹസ്യത്താളുകള്‍ പോലെ
മരങ്ങള്‍
വരണ്ടതോലുള്ള മരങ്ങളു,ള്ളിലടക്കിയ
മുദ്രകളേറെ, നര്‍ത്തനമുദ്രകള്‍
മരത്തില്‍നിന്നേ തൂളിയ
ജനലിന്‍ മഞ്ഞക്കാതലില്‍ തറഞ്ഞുകിടന്നു.

ഒരു പാട്ട് വീശുംനേരം
ജനവാതില്‍
തുറയുന്നുടന്‍ വലിഞ്ഞടയുന്നു.
ആടാതൊടുങ്ങിയ രഹസ്യമുദ്രകളെടുത്തണിഞ്ഞാടും
ചടുലമാ,മിരുചുവടുകളെന്നപോല്‍.

2 comments:

  1. ഒരു പാട്ട് വീശുംനേരം
    ജനവാതില്‍
    തുറയുന്നുടന്‍ വലിഞ്ഞടയുന്നു.
    ആടാതൊടുങ്ങിയ രഹസ്യമുദ്രകളെടുത്തണിഞ്ഞാടും
    ചടുലമാ,മിരുചുവടുകളെന്നപോല്‍.


    nalla varikalllll

    ReplyDelete
  2. മരം അഭിനയിക്കുന്നുണ്ട് ജനലായി പോലും ഒന്ന് ഉണങ്ങി എണീക്കുമ്പോൾ

    ReplyDelete