Tuesday, November 19, 2013

വെയിലിനും മഴയ്ക്കുമിടയില്‍

തുള്ളിനൂല്‍മഴയായ്
പാല്‍ പെയ്തുതുടങ്ങുമ്പോള്‍
ഇടത്തേമുലക്കണ്ണില്‍
നാവുകൊണ്ടാഞ്ഞുതുഴഞ്ഞു കുഞ്ഞന്‍.

ആദ്യതുള്ളി
ഞരമ്പില്‍ തൊടുന്നതിന്റെ
തിണിര്‍പ്പുപോലെ
കുഞ്ഞുകാല്‍പത്തിയാ-
ലവനാശൂന്യതയിലെഴുതുന്നതു
നോക്കിയിരിക്കെ
കണ്ണുനിറയുന്നവള്‍ക്ക്.

പുറത്ത് മഴപെയ്യാന്‍ തുടങ്ങിയതുകേട്ട്
ടെറസില്‍ ഉണക്കാനിട്ട തുണികളിലേക്ക്
അവള്‍ മാഞ്ഞു.

നനഞ്ഞയേറെതുണികളുമായ്
തണുത്തുവിറച്ച അയപോലവളാടിയാടി
തിരികെയെത്തുമ്പോഴേക്കും
കുറേയേറെ വര്‍ഷങ്ങള്‍ വൈകിപ്പോയിരുന്നു.

മുതിര്‍ന്നുപോയ
മകനെക്കണ്ട്
കണ്ണുനിറയുന്നവള്‍ക്ക്.
പടുവൃദ്ധയും വിവശയുമായ
അമ്മയെക്കണ്ട്
കണ്ണുനിറയുന്നവന്.

പുറത്ത് വെയില്‍ വീണുതുടങ്ങി.
ടെറസിലേക്ക് നനഞ്ഞ തുണികളുമായി
അവര്‍ വീണ്ടും മാഞ്ഞുപോയി.

അവള്‍ തിരികെയെത്തുമ്പോഴേക്കും
തറയില്‍ നീന്തിനടന്ന്
നിറുത്താതെ കരയുകയായിരുന്നവന്‍.

വെയിലിനും മഴയ്ക്കുമിടയിലെ ചെറുദൂരത്ത്
പ്രായം മാറിമാറി കളിക്കുന്ന
അമ്മയേയും മകനേയും കണ്ട്
പകല്‍വെട്ടം ജനാലക്കല്‍
അതീവവാത്‌സല്യത്തോടെ
പല്ലുകടിച്ചു.

1 comment: