Wednesday, June 17, 2009

ചന്ദ്രനുദിക്കുമ്പോള്‍


വൈകുന്നേരമാണ്‌
കരിനീലമേഘങ്ങള്‍ക്കിടയില്‍
പകല്‍മുഴുവനൊരുപാടുനേരം
ഒളിവിലായിരുന്ന ഒരു കഷണം ചന്ദ്രന്‍
പുലരുന്നതേയുള്ളൂ.

അഞ്ചരയുടെ സ്കൂള്‍ബസ്സിനെത്തിയ
അയല്‍പക്കക്കാരായ പ്ലസ്ടൂ കുട്ടികള്‍
കളിപറഞ്ഞ്‌
പ്രണയത്തിന്റെ വയല്‍വരമ്പ്‌ കടക്കുന്നതേയുള്ളൂ.
കൊയ്ത്തടുത്തുകഴിഞ്ഞ വയലിന്നുമീതെ
അരിവാളാകൃതിയില്‍
കുറേ കിളികള്‍
പണികഴിഞ്ഞ്‌ വീട്ടിലേയ്ക്ക്‌ പറന്നുപോകുന്നതേയുള്ളൂ.

വയലോരത്തെ വീട്ടില്‍
മുറ്റത്തെ ചെടികളോടൊപ്പം
മഴയില്‍ വളര്‍ന്നുവന്ന
വക്കുകെട്ടാത്ത കിണറിന്റെയോരത്തൊരുവള്‍
കണവനെ കാത്തിരിക്കുകയാണ്‌
കൈക്കുഞ്ഞുമായി.

അവന്റെ കണ്ണ്‌ ചന്ദ്രനിലും
ചുണ്ട്‌ മുലക്കണ്ണിലും
മുത്തമിടുന്നുണ്ട്‌.

അവള്‍ക്കുമാത്രം കാണാം
അവന്റെ കണ്ണില്‍ തിളങ്ങുന്നൊരു
കുഞ്ഞുചന്ദ്രനെ!

ഈ ഗ്രാമത്തിലിതേ ദിവസമിതേ സമയം
എത്ര ചന്ദ്രന്മാരുദിയ്ക്കുന്നുണ്ടാകും.

2 comments:

  1. വൈകുന്നേരമാണ്‌
    കരിനീലമേഘങ്ങള്‍ക്കിടയില്‍
    പകല്‍മുഴുവനൊരുപാടുനേരം
    ഒളിവിലായിരുന്ന ഒരു കഷണം ചന്ദ്രന്‍
    പുലരുന്നതേയുള്ളൂ.

    അഞ്ചരയുടെ സ്കൂള്‍ബസ്സിനെത്തിയ
    അയല്‍പക്കക്കാരായ പ്ലസ്ടൂ കുട്ടികള്‍
    കളിപറഞ്ഞ്‌
    പ്രണയത്തിന്റെ വയല്‍വരമ്പ്‌ കടക്കുന്നതേയുള്ളൂ
    കൊയ്ത്തടുത്തുകഴിഞ്ഞ വയലിന്നുമീതെ
    അരിവാളാകൃതിയില്‍
    കുറേ കിളികള്‍
    പണികഴിഞ്ഞ്‌ വീട്ടിലേയ്ക്ക്‌ പറന്നുപോകുന്നതേയുള്ളൂ.

    ........................................
    ഇത്രയും ഭാഗം അതി മനോഹരമാണ്...
    പ്ക്ഷേ...പിന്നേട്...കവിതയവസാനിക്കുന്പോഴും ...ആ വരികളുടെ...സുഖം ​..കിട്ടുന്നില്ല....

    വൈകുന്നേരമാണ്.....എന്ന...ബ്ലോഗ്ഗിന്റെ തലക്കെട്ടു തന്നെ..മികച്ചതാണ്...

    ReplyDelete