Monday, August 30, 2010

















പെങ്ങളുടെ ഒക്കത്തിരുന്ന് കുഞ്ഞ്
അവളെ സ്വന്തം കുഞ്ഞെന്ന മട്ടില്‍
കൊഞ്ചിക്കുന്നു.

കുഞ്ഞിക്കൈ കൊണ്ട്
കണ്ണില്‍ തൊട്ട് കന്നൊന്ന് തുരന്നേയെന്നു ചിമ്മിപ്പറഞ്ഞ്
ചുണ്ടില്‍ തൊട്ട് വായൊന്നു തുരന്നേയെന്നു കരഞ്ഞുപറഞ്ഞ്
ഇടയ്ക്കൊരുമ്മയും കൊടുത്ത്
അവന്റിരിപ്പ് കണ്ടാല്‍
പെങ്ങളെ പെറ്റ്
ഇത്രയും നാള്‍ പോറ്റിവളര്‍ത്തിയത്
അവനെന്നു തോന്നും.
ഇത്രയും ഉയരമുള്ള അവളെ
കഷ്ടപ്പെട്ട് ഒക്കത്തെടുത്ത്
നില്‍ക്കുന്നത്
അവനെന്ന് തോന്നും.

ഒറ്റയ്ക്ക് കടയില്‍ സാധനം വാങ്ങാനോ
കുളിക്കാനോ
അലക്കിയ തുണിയെടുക്കാനോ
പോകാനുള്ള അവളുടെ ചെറിയ നീക്കങ്ങളെ
അവന്‍ കരച്ചില്‍ കൊണ്ട് തിരുത്തുന്നു.
ചൊടിയില്‍ ഒരു തലോടല്‍ കൊണ്ട് പൊറുക്കുന്നു.

അവനുണ്ടായതറിഞ്ഞാണ്
പിണങ്ങിപ്പോയ അമ്മാവനും അമ്മായിയും
അതിരിലെത്തുമ്പോളേ
മരിച്ചുപോയ അപ്പൂപ്പന്റെ പേരുവിളിച്ചുവിളിച്ച്
തിരികെ വന്നത്.
നടത്തം ശീലിച്ചപ്പോള്‍ ഓടിവീണത്
നാളുകളായി പിണങ്ങിയിരുന്ന
അയല്‍ക്കാരന്റെ മുന്നില്‍.
ആ പിണക്കം പോലും
അവനുമുന്നില്‍ വീണുടഞ്ഞു.
സ്നേഹത്തിന്റെ ചെറിയ പിഴവുകള്‍ പോലും
അവന്‍ അങ്ങനെ തിരുത്താന്‍ ശ്രമിക്കുന്നു.

അവനില്‍ വാക്കുകള്‍ മുളച്ചുതുടങ്ങുകയാണ്.
വീട്ടിലേക്ക് കയറിവന്ന കോഴിയെ
കോഴിയമ്മേയെന്നു വിളിച്ച്
മരച്ചുവട്ടിലെ പട്ടിയെ ബൌബൌന്ന് കുരച്ച്
അകലെ മേയുന്ന പശുവിനെ പശുമാമയെന്നു ചൂണ്ടി
തിണ്ണയിലും മുറ്റത്തും
അവനെ ചുറ്റിപ്പറ്റി നടക്കുന്ന
എല്ലാവരുടെയും മനസില്‍
നിഷ്കളങ്കമായ കൃത്യതയോടെ
പുതിയൊരു കവിതപോലെ
എഴുതുകയാണവന്‍
ഈ വാക്കുകള്‍.

കുഞ്ഞുങ്ങളില്ലാതിരുന്ന എന്റെ വീട്
ഇത്രനാള്‍ എങ്ങനെയായിരുന്നു.

എല്ലാവരിയും മായ്ച്ചുകളഞ്ഞിട്ട്
എനിക്കും
വായിച്ചുനോക്കണം
ഈ കവിത.

Friday, April 16, 2010


ഭൂപണയബാങ്കില്‍ പോയി ക്യൂവിന് നീളംകൂട്ടി
നൂറിന്റെ പത്തുകെട്ടുകള്‍
കിട്ടിയത് പൊതിഞ്ഞെടുത്തു.
വീട്ടിലേക്ക് ഒരോട്ടോവിളിച്ചു പോന്നു.

തുലാവര്‍ഷം പുരപ്പുറത്തെത്തി.
പാട്ടംപിടിച്ച അയല്‍വക്കപറമ്പിലെ തടത്തില്‍
മണ്ണിളക്കി മറിച്ചിട്ടു.
വാഴ വിത്തുകള്‍ കൂട്ടിയിട്ട
മുറ്റം ഇരുണ്ടുപോയി.
പെങ്ങളുടെ കുഞ്ഞ്
ഇതെന്റെ വാവയെന്നു പറഞ്ഞ്
ഒരു വിത്തിന് പാലുകൊടുക്കുന്നു

കിളച്ചിട്ട പറമ്പില്‍
പണിതീരാതെ തളര്‍ന്നിരിക്കെ
ഇടുപ്പില്‍ വിയര്‍പ്പ് തുള്ളി കിളിര്‍ത്തിറങ്ങി

നാമ്പിട്ടു വാഴയിലകള്‍
ചിരിക്കുന്ന കൂമ്പുകള്‍ പടര്‍ത്തി
തേനൂറും അതിന്റെ ചുണ്ടുകള്‍
ഈമ്പിയിരുന്നു പകല്‍.

വലിയൊരു മഴപെയ്തു
കാറ്റ് വാഴകള്‍ വെട്ടിയിട്ടു.
കടംകയറി തകര്‍ന്നുപോയി.
ഭൂപണയ ബാങ്കിലിരുന്ന്
ആധാരം എന്നെ ഓര്‍ത്തു.

ഉണങ്ങിയ വാഴക്കൈകള്‍
ഇലിച്ച്
രാവിലെ തീകൂട്ടി
വാഴത്തോട്ടത്തില്‍
തണുപ്പത്ത്
കടങ്ങള്‍ മറന്നു.

രാത്രി
മുറ്റത്തിറങ്ങി
നിന്നപ്പോഴാകാട്ടെ
നിരനിരയായ്
പടര്‍ന്നു നാമ്പിട്ടുനില്‍ക്കുന്ന
ചെറുവാഴത്തൈകള്‍
പെട്ടന്നൊരാട്ടിന്‍ പറ്റമായ് മാറി
കാറ്റത്ത് തലയാട്ടി.

നിലാവ് അവയുടെ പാല്‍ക്കറക്കുന്നു
അതു കണ്ടു കൊതിയോടെ
ഞാന്‍ ആട്ടിടയനായി.

Thursday, February 4, 2010

WHEN THE MOON COMES OUT

It is dusk
The crescent moon
Hiding behind dark clouds
All day long
Is coming out.
The school children, in joyful company
Are returning by the five thirty bus
Crossing the bunds of love.
Above the harvest- approaching –field
Birds in sickle formation are returning home
After a day’s hard work.
In the house by the fields
By the side of the unprotected well
Waits a woman, baby in hand for her husband
The baby’s eyes kiss the moon
His lips the mother’s nipple.
She alone can see the baby moon
Shining in his eyes.
How many little moons may be rising
Today in this village….

Translated by:
AJAY SEKHER

Sunday, January 10, 2010













ഇരുമ്പിന്‍‌തൊട്ടി ചെന്ന് ജലനിരപ്പില്‍
തട്ടിത്തകരുന്നതിന്റെ കൊടുംനിരാശ
ആഴത്തില്‍ നിന്നും
വന്നു പ്രകമ്പനം കൊണ്ടു

മനസ്സില്‍ ഒരു സങ്കടപ്പാട്ടുണ്ട്.

അതുകേട്ട്,
വിരലുകൊണ്ട് കയറിനെ മീട്ടി മീട്ടി
ഒരുതൊട്ടിവെള്ളം കോരിയെടുത്ത്
ചെമ്പുപാത്രത്തിന്‍
വാ നിറച്ചുവച്ചു
കുളിച്ചു.

പിന്നെയും,
ഇരുമ്പിന്‍‌തൊട്ടി ചെന്നുജലനിരപ്പില്‍
തട്ടിത്തകരുന്നതിന്‍ കൊടുംനിരാശ...

Sunday, November 29, 2009


കടല്‍പ്പാലത്തിനു താഴെ പോയിനിന്നു.

മേലേ തെറിച്ച ഇരമ്പുകമ്പിമേല്‍
പറന്നു വന്നിരുന്ന് കാക്കകള്‍ കൊക്കുമിനുക്കുന്നു.
അകലെ കടലില്‍
മീന്‍പിടുത്തക്കാര്‍
തുഴകളാല്‍ നീലവെള്ളം മുക്കി തൊട്ടുതൊട്ടുവരുന്ന
കറുത്ത ഗോപിപൊട്ടുപോലെ
കണ്ടുതുടങ്ങുന്ന മീന്‍വഞ്ചി
തിരകടന്ന്
ഇങ്ങെത്തുമ്പോഴേക്കും
കാക്കകള്‍ പറന്നുപോയേക്കും.

വിണ്ടുപൊട്ടിയ മനസുപോലെ
നിലംപൊത്താറായ
പരുക്കന്‍ കടല്‍പാലത്തിന് എത്ര വയസുണ്ടാകും
എന്നെപ്പോലെ
ഇവിടെ വന്ന്
നിരപ്പില്‍ നിന്നും
തിരയിലേക്ക് കടക്കാനാഞ്ഞവരാരെല്ലാം.
പിന്നില്‍ സൂചിമുന കണ്ണുറപ്പിച്ചു നില്ക്കുന്ന ലൈഫ് ഗാര്‍ഡ്
അപ്പോള്‍ കണ്ണടച്ചു നിന്നുകാണുമോ...?
മരണത്തിന്റെ ചൂണ്ടയില്‍പെട്ടതുകണ്ട് ഓടിയെത്തി
മുഖം കോട്ടുന്നൊരടി നല്‍കി
ജീവിതത്തെ കൈയ്യിലേല്‍പ്പിച്ചു പറഞ്ഞുവിട്ടുകാണുമോ...?

കടലിലേക്ക് ഇറങ്ങിപ്പോകാനൊരുങ്ങുമ്പോള്‍
തിരയെന്നെ തിരിച്ചുനടത്തുന്നു.
ഞണ്ടുകളെ ഇറുക്കാനിറക്കിവിട്ട്
കരയിലേക്കു കയറ്റിവിടുന്നു
പതഞ്ഞൊഴുകിയെത്തും ചെറുതിരയോടൊപ്പം നടത്തി
ചെന്നിരിക്കാന്‍ മണല്‍വിരിപ്പില്‍
ഉറച്ചുപോയ ഒരു വഞ്ചി കാണിച്ചുതരുന്നു.

ഒടുവില്‍
വഞ്ചിയില്‍ ഞാനൊറ്റയ്ക്കാവുന്നു.
അതില്‍ വലയും,
ഉണങ്ങിയ ചെതുമ്പലുകളും
കടല്‍മണമുള്ള ഒരു ചുവന്ന തോര്‍ത്തും ഉണ്ട്.

നേരം പരപരാ വെളുക്കുമ്പോള്‍
അകലെ കുടിലുകളില്‍ നിന്നും മീന്‍പിടുത്തക്കാരെത്തി
വല വിരലുകളില്‍ കൊളുത്തിയെടുക്കും.
തട്ടില്‍ പരന്നുകിടക്കും
ചെതുമ്പലുകളെ
ആ ചുവന്ന തോര്‍ത്തുകൊണ്ട്
തുടച്ചുമാറ്റും.
പിന്നെ മീന്‍വഴിയേ ആഴക്കടലിലേക്ക് തുടരും.
തോര്‍ത്ത് വെയിലില്‍ ഉപേക്ഷിക്കപ്പെട്ടേക്കും.

മണല്‍പരപ്പില്‍
പകലാകെ ഉണങ്ങാന്‍ കിടക്കുന്ന
ആ മുഷിഞ്ഞ തോര്‍ത്ത് പോലെയാണ്
വഞ്ചിയിലിരിക്കുന്ന എന്റെ ജീവിതം.

വെയിലടിക്കുമ്പോള്‍
നൂലിഴകളില്‍ മിന്നുന്ന
ചെതുമ്പല്‍ തിളക്കം പോലെ
ജീവിതം എന്ന കൊതി.

Sunday, October 18, 2009



പുഴയ്ക്കക്കരെ സൂര്യന്‍ താഴുന്നത്
മുളങ്കാടുകള്‍ക്കിടയ്ക്കു നിന്ന് കണ്ടു
തൂകിവീണ മഞ്ഞവെട്ടം
മുളയിലയില്‍ കെട്ടിനിന്നു
ഇല വകഞ്ഞുമാറ്റിമാറ്റി
മഞ്ഞയെ, ഇളംചുവപ്പിനെ തെളിച്ചെടുത്തു.
കൂര്‍ത്തവെട്ടം മുഖത്തു മഞ്ഞപെയിന്റടിച്ചു
ചാഞ്ഞ മുള താഴെ ഒഴുക്കില്‍
ഒരില മുക്കിയെടുത്തു മഞ്ഞയേ നേര്‍പ്പിച്ചും വിട്ടു.

ഇല വകഞ്ഞു പുഴയിറമ്പില്‍ നില്ക്കെ
ഇലയായി, പെട്ടന്നൊഴുക്കിലേക്കു പൊഴിഞ്ഞുവീണു.
ചുഴികളുടെ വിളികേട്ടു ശബ്ദമില്ലാതെ
ചെവിയില്‍ വെള്ളം കയറുന്നതറിയുന്നുണ്ട്.
കൈകളില്‍ വാക്കുകള്‍ പ്രവേശിച്ചപോലെ
എഴുന്നുനിന്നവ പറഞ്ഞുതുടങ്ങി
നിരപ്പില്‍ അലയടി ഏങ്ങലടിയായി
ശബ്ദമിശ്രണത്തിന്റെ രേഖാചിത്രം
തെളിഞ്ഞപോലെ

ഒഴുക്കിലേക്ക് അവളെങ്ങനെ ഒഴുകിവന്നു
അടുത്ത കടവില്‍ കുളിച്ചോണ്ടിരുന്നവളല്ലേ
കൈകളില്‍ കൊളുത്തിയെടുത്തു ജീവന്‍
നിരപ്പില്‍ പച്ചമണ്ണില്‍ കിടത്തിയെന്നെ.
ഇരുട്ടെത്തി, മുളങ്കാട്ടില്‍ നിന്നും എഴുന്നേറ്റ്
ജീവനുമായി വീട്ടിലേക്ക് പോയി.

ഇരുട്ടുമാറി, പ്രകാശമെത്തി
സൂര്യന്‍ താണുതാണുപോയ കണ്ടത്
ഓര്‍ത്തെടുത്തെങ്കിലും
അവളുടെ മുഖം ഓര്‍മ്മയില്‍ കണ്ടില്ല
കാല്‍മുട്ടില്‍ മലര്‍ന്നു കിടക്കുന്നുണ്ട്
ഒരു തവിട്ടുസൂര്യന്‍
അതില്‍ തൊട്ടുതൊട്ടിരുന്നു.