Tuesday, October 6, 2020

കാ

കാക്കകളെ
അവരുടെ ഒച്ചയിൽ
വിളിച്ചുവരുത്തി
നടന്നുമറഞ്ഞു ഒരാൾ,

അതും
മരുന്നിനുപോലും
ഒരെണ്ണത്തെ
കണ്ടുകിട്ടാത്ത
ഈ നഗരത്തിലെ
പ്രധാന തെരുവിൽ.

തൊണ്ടയാണ് അയാളുടെ കെണി.
ചത്ത കാക്കക്കുഞ്ഞുങ്ങളുടെ കരച്ചിൽ
അവിടെ കൂടുകെട്ടി പാർക്കുന്നു.

ആ കരച്ചിൽ പുറത്തെടുത്ത്
ഓരോദിവസവും
കാക്കകളെ വിളിച്ചുവരുത്തി
സമയംപോക്കുന്നതിന്റെ ആനന്ദം
അയാളിലുന്മാദം.

അശ്രദ്ധയെ കൊത്തി തുരത്തിയ
കൂട്ടരാണവർ
രണ്ടല്ല, രണ്ടായിരം കണ്ണുകളുള്ളവർ.

എന്തുകാര്യം!

അയാളുടെ
ശബ്ദത്തിനു മുകളിൽ
അതെല്ലാം മറന്നവർ
പറന്നുവരും.

കാക്കകൾ ഇന്ദ്രിയത്തിന്റെ ഓലയിൽ
അയാളുടെ ഒച്ച പകർത്തിവയ്ക്കാത്തതിന്റെ
കാരണം തേടിയായിരുന്നു
എന്റെ അന്വേഷണം.

കരച്ചിലിന്റെ അർത്ഥം തിരയാതെ
ചിറക് പരിചകളാക്കി
ചുണ്ട് അമ്പുകളാക്കി
ആ ദിക്കിലേക്കവർ പറക്കുമെന്ന്
ഞാൻ കണ്ടെത്തി;
അത് ശരിയാകണമെന്നുമില്ല.

സൂചനകളിൽ നിന്നും സംഘടിക്കപ്പെടുന്ന 
കൂട്ടങ്ങളുടെ നീക്കം
വഴിതിരിക്കുന്നതിൽ
അയാളുടെ തൊണ്ടവഹിച്ച പങ്ക്
കാക്കകളുടെ ചരിത്രത്തിൽ
ഒരു ദിവസം
അവരാലെഴുതപ്പെടുകതന്നെ ചെയ്തു.

അയാൾ അതറിയാതെ,
മണ്ണിലോരോതരം
വിചിത്രമായ ചുവടുകളെടുത്ത്
ആകാശത്തേക്ക്
തൊണ്ട പിളർത്തി
കാക്കകളെ തേടിനടന്നു.

ജീവനെ, തൊട്ടുകളിക്കുന്നതെല്ലാം
അവരെന്നേ ഉപേക്ഷിച്ചിരുന്നു,
ഒരു ദിവസം
ആ ശബ്ദംവരെ
കൊത്തിയെടുത്ത്
കടലിലെറിഞ്ഞു.

ഒരുവന്റെ തൊണ്ടക്കും
അനേകം ചെവികൾക്കുമിടയിൽ
തുടർന്ന കളിക്ക്
വിസിൽ വീണു.

കടൽത്തീരത്ത്
ശംഖിൽ കടൽ കേട്ടിരിക്കും മട്ടിൽ
പിന്നീടൊരിക്കൽ
ഞാനയാളെ കണ്ടു.

സ്വന്തം ശബ്ദംപോലും
അയാൾക്ക്
നഷ്ടപ്പെട്ടിരുന്നു.

Tuesday, May 19, 2020

കാതിലോല

ന്മാദത്തിൽ 
ജീവിതം പിണഞ്ഞ ഒരുവളെ
ഞാൻ സ്നേഹിക്കുന്നു.
ഒരു വൈകുന്നേരം
അവളറിയാതെ
അവൾക്കു പിറകെ പോയി.
അവളലഞ്ഞ വഴിയിൽ
മൈൽക്കുറ്റിമേൽ
തുന്നാരൻകുരുവിയായി ചൂളംകുത്തി;
അവളതിനൊരു മറുചൂളം മുഴക്കി.
മുറിയുടെ ചുവരേൽ പുൽപ്പോത്തായി ചേക്കേറി;
കാൽവിരൽ നീട്ടി മടമ്പിലേക്ക്
അവളെന്നെ നടത്തി.
വേനൽമഴയിൽ
മിന്നൽക്കൊടിയായി ജനലിൽ മുട്ടി;
അത് ചൂണ്ടുവിരലേൽ തൂത്തെടുത്ത്
അവൾ വിളക്കു കത്തിച്ചു.
പാതിരാവിൽ പൂഴിമണമായി;
ഉറയുംവരെ ആ മണത്തിൽ കിറുങ്ങി അവൾ നൃത്തമാടി.
ഉറക്കിൽ കിനാവിൽ കടന്നു;
ഉണർവ്വോ, കിനാവോ നീയ്?
ഇരുട്ടിലവൾ മലർന്നുറങ്ങി.
തിരികെ വരുമ്പോൾ
കാതിലോലയായി
ചെവിയിലണിഞ്ഞു
അവളുടെ ചുരുളൻ മുടിനാര്.
******

കവിതയുടെ അനിമേഷന്‍ ആവിഷ്കരണം


ഒരുകൈ മഞ്ഞവെയിൽ

പുതിയ കവിതയെഴുതി,
അറിഞ്ഞു കൂട്ടുകാരി
കടുംമഞ്ഞ വെസ്പയിൽ
ഇരപ്പിച്ചു വന്നുനിന്നു
ഇരിക്കുന്നൂ പിൻസീറ്റിൽ
തിരതല്ലും നഗരത്തിൽ
തിരക്കില്ലാത്തിടം നോക്കി
വളഞ്ഞും പുളഞ്ഞും ഓടി
പിരിയുന്നിരുവഴികൾ,
കായൽതീരം പോകുംവഴി
കനാലിന്റെ കരവഴി
ഒരുവഴി പുകച്ചൂ വണ്ടി
കനാലിന്റെ കരേലിരുന്ന്
ചമ്പക്കരപ്പാലം കണ്ടു
പാലത്തിന്റെ കൽത്തൂണുകൾ
കടക്കും ബാർജും കണ്ടു
ഒഴുക്കിലേ നോക്കുംനേരം
ഒഴുകാതൊഴുകി നമ്മൾ
പരദേശം മറന്നിരിക്കും
രണ്ടിരണ്ടകൾ മരക്കൊമ്പിൽ
പടിഞ്ഞാറു സൂര്യൻ പതുങ്ങാ- നൊരുങ്ങുന്നതു കണ്ടു
പാലത്തിൽ നിന്നൊരാൾ,
അതു പകർത്തുന്നതും കണ്ടു
ഒരുകൈ മഞ്ഞവെയിൽ
മടിക്കുത്തിൽ നിന്നെടുത്ത്
നമുക്കുനേരെ വിതച്ചിട്ട്
തുഴയുന്നു വള്ളക്കാരൻ
തെറിഞ്ഞ ചെമ്പൻചാന്തിൽ
മുടിനാര് മുങ്ങിപ്പാറി
ഇതുവരെ കാണാത്ത നിന്നെ
ഇരുകയ്യാൽ എഴുതുന്നു
നിനക്കു വായിച്ചുതരാൻ
നിന്നെക്കുറിച്ചെഴുതിയ
കവിത ഞാൻ മറക്കുന്നു
നിന്നെ ഞാൻ വായിക്കുന്നു.

മഞ്ഞിൽ

മഞ്ഞുകാലങ്ങളിൽ കടുംകാപ്പിയൂതി
വന്നുപോകുന്ന കൂമന്റെ മൂളൽ ചെവിയോർത്ത്,
പുറത്തെ മരങ്ങളിൽ
പൊഴിഞ്ഞ നിലാവ് തെറുത്തെടുത്ത്,
നിന്നെ വലിച്ചു പുകച്ചുരുളായി പുറംതള്ളി
നടന്നും ഇരുന്നും
മുറിയിൽ, വരാന്തയിൽ, നിരത്തുകളിൽ
പുലരുവോളം.
കണ്ണുപുളിച്ചുറങ്ങി ഇരുന്നുപോയി കനാൽക്കരയിൽ
ഒരു പട്ടി വന്നു മണപ്പിച്ചു
അതിനെ പറ്റി വളരുന്നു
നഗരം ചത്തളിഞ്ഞതിന്റെ ഗന്ധം.
ഞെട്ടിയുണർന്നു;
ഓർക്കുന്നു നിന്നെ ഞാൻ.

ചന്ദ്രൻ എന്ന...

ചന്ദ്രൻ എന്ന കിണർ,
ഇരുട്ട് എന്നുപേരുള്ള പെൺകുട്ടിയുടെ ഒക്കത്ത്
തിളങ്ങും കുടങ്ങൾ

Tuesday, November 12, 2019

അടമുട്ടകള്‍


ടമുട്ടകളുടെ അനക്കത്തിലേക്ക്
ചെവി തുറന്നിട്ട വൈകുന്നേരം
നഗരത്തിലെ കൂട്ടുകാരന്‍
ഒരു കുറഞ്ഞ പൈന്റുമായി
വരുന്നുണ്ടെന്നറിഞ്ഞ്
വകേലുള്ള ചിറ്റപ്പനെ
വീട്ടിലേക്കു വിളിച്ചുവരുത്തി
ഞങ്ങള്‍ വഴീലിറങ്ങി നിന്നു.

വൈകുന്നേരമായാല്‍ പുലര്‍ച്ചയെന്നും
പുലര്‍ച്ചയായാല്‍ വൈകുന്നേരമെന്നും തോന്നുന്ന
ഒരു നശിഞ്ഞ കാലമായിരുന്നു
എനിക്കുചുറ്റും.

മരിച്ചവീട്ടിലെ കരച്ചിലുകണക്കെ
മഴ ഇടറി പെയ്തുകൊണ്ടിരുന്നിട്ടും
ദൂരത്തവനെ കണ്ടയുടന്‍ ചിറ്റപ്പന്‍
അനിയാ എന്നു നീട്ടിവിളിച്ചു.
ജേഷ്ഠാ എന്നവനും വിളിച്ച്
ഉറുമ്പടക്കം കെട്ടിപ്പിടിച്ചതോടെ
അവന്റരേലിരുന്ന കുപ്പിയും
ചിറ്റപ്പന്റരേലിരുന്ന ഗഌസും
ചിയേഴ്‌സടിച്ചു.

അങ്ങേരുടെ മൂന്നുബാറ്ററി തെളിച്ചവഴിയേ
വരമ്പുകടന്ന് ചായന്തെങ്ങുകളുടെ
പണയില്‍ ചെന്നിരുന്ന്
ഞങ്ങള്‍ ഓരോന്നൊഴിച്ചു.

തൊണ്ടേലേക്ക് ഗഌസുകമഴ്ത്തി
എളിയില്‍ നിന്നൊരു പൊതിയഴിച്ച്
തെങ്ങേലൊന്നു തട്ടി
വായിലേക്കു ചിതറിച്ച മുട്ടയില്‍
ജീവന്റെ തിടുക്കം കണ്ട്
വയലിലേക്കതു വലിച്ചെറിഞ്ഞ്
ചിറ്റപ്പന്‍ നിലവിളി തുടങ്ങി.

ചിറ്റപ്പന് കുട്ടികള്‍ ഇല്ലായിരുന്നു.
പെറാത്ത കെട്ടിയോളെ അയാളുപേക്ഷിച്ചു.
അവരാണയാളെ ആദ്യമുപേക്ഷിച്ചത്.
അവര്‍ക്ക് പിറക്കാനിരുന്ന
കുട്ടികള്‍ മുളയിലേ വാടിപ്പോയി.
എന്നിരുന്നാലും അതുങ്ങള്‍ക്കിടാനുള്ള പേരുകള്‍
ചിറ്റപ്പന്‍ കണ്ടുവച്ചിരുന്നു.

ചിറ്റ മടങ്ങിപ്പോയ ദിവസം
ഇറയത്തെ ചെടികളിലേക്ക്
ചിറ്റപ്പന്‍ ആ പേരുകളെടുത്തെറിഞ്ഞു.
വര്‍ഷകാലം വന്നുമടങ്ങുമ്പോള്‍
ആ ചെടികള്‍ വളര്‍ന്ന്
ചാര്‍ത്തിലേക്ക് പൂക്കള്‍ നീട്ടി.
അവിടെക്കിടന്ന്
ഒരു വാടാമല്ലിയിലേക്ക് ചിറ്റപ്പന്‍ വിരല്‍നീട്ടി.

കൈമാറിയെത്തിയ ഒരു  ഗ്‌ളാസില്‍
ചിറ്റപ്പന്‍ നിലവിളിനിര്‍ത്തി
വയലില്‍ തലയാട്ടും കതിരുകളെ
മക്കടെ പേരുകളോരോന്നായി വിളിച്ചു.
മഴതോര്‍ന്ന ആകാശം നോക്കി
ആ കതിരുകള്‍ നിറഞ്ഞൊന്നാടി.

വയലിനക്കരെ
വിളക്കുപഴുത്ത് വെളിച്ചം തുപ്പും വീടുകള്‍
ആ വീടുകളെ തറഞ്ഞു നില്‍ക്കും തിട്ടകള്‍
നിര്‍ത്തെടാ എരപ്പേ...
നിന്റെ നിലവിളിയെന്നലറി.

നഗരത്തിലെ ജീവിതം
തേഞ്ഞുപോയതിന്റെ വിങ്ങല്‍
എന്റെ തൊണ്ടയില്‍ വന്നുനിറഞ്ഞു.
കൂട്ടുകാരന്‍ ഒഴിഞ്ഞ കുപ്പിയുടെ ചുണ്ടത്തൂതി
ആ നിമിഷത്തിന് ഒരു താളമുണ്ടാക്കി.

അപ്പോഴേക്കും
ചിറ്റപ്പന്‍ കിളിയായി പറക്കാനൊരുങ്ങി
ചിറകൊടിഞ്ഞു.

ചിറ്റപ്പാ, ഇനിയുള്ള കാലം
നീയീതെങ്ങിനുവളമായിവിടെ
കിടക്കണമെന്നു പറഞ്ഞ്
വയലിനും തോടിനും നടുവിലെ
ഒറ്റയടിപ്പാതയിലൂടെ
ഷാപ്പടയ്ക്കും മുന്‍പേ
ഞങ്ങളങ്ങോട്ടു പാഞ്ഞു.

ആ പോക്കില്‍
ഇരുകരകളിലെ
ഇരുട്ടുവിഴുങ്ങി തളര്‍ന്നുറങ്ങും കുടിലുകള്‍
പിടഞ്ഞെണീറ്റ്
ആ വഴിക്കപരിചിതരായ ഞങ്ങളുടെ നേരെ
കണ്ണുതിരുമ്മി.

തോട് ഒച്ചവച്ചൊഴുകിപ്പരന്ന് നിശബ്ദമാകുന്നയിടം
ഞങ്ങളുടെ കാലുകള്‍ നിശ്ചലമായി.
മുളങ്കാടുകള്‍ക്കിടയ്ക്ക്
ഒറ്റയ്ക്കുനില്‍ക്കുന്ന വീടിന്റെ
വാതില്‍പ്പാളിക്കിടയിലൂടെ
പാതയിലേക്കൊലിച്ചിറങ്ങുന്നു
സ്വര്‍ണംപോലുള്ള വെളിച്ചം.
ആ വെളിച്ചം കണ്ണിലടിച്ചതോടെ
ഈയാംപാറ്റകളായി മാറി
രശ്മികള്‍ മൊത്തിക്കുടിക്കാന്‍
ഞങ്ങള്‍ വാതില്‍ക്കലേക്കു പാറി.

അകത്ത് ചാണകം മെഴുകിയ തറയില്‍
മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തില്‍
അങ്കംകഴിഞ്ഞ് പിറന്നപടി
നേര്‍ക്കുനേരേയിരിക്കുന്നു
ഒരുവനും ഒരുവളും.
താളം, കിതപ്പിന്റെ താളം
അവരുടെ ഉടലേല്‍ തിളങ്ങി.

അതേയിരിപ്പില്‍ പിന്നിലേക്ക് കൈപരതി
ഒരു വാക്കത്തിയെടുത്തയാള്‍ വീശുമ്പോള്‍
ഒരു പഴുത്ത ചക്ക
അവളുരുട്ടി മുന്നിലേക്കിട്ടു.
പിളരും ചക്ക
പരത്തുന്നു മുറിയില്‍ മണം
മഞ്ഞവെളിച്ചം.

ഒരു ചുളയെടുത്ത് വായിലിട്ട്
കുരുവയാള്‍ നാവുകൊണ്ടിലിഞ്ഞു തുപ്പുംനേരം
കുരുകളഞ്ഞിട്ടവളും ചുള നുണയുന്നു.

തോപ്പംതോപ്പം
ചുള ഇലിഞ്ഞു തിന്നുന്നവരുടെ വിരലുകളിലൂടെ
കൂഴച്ചക്കതേനൊലിച്ചിറങ്ങി
മുറിയെ മത്തുപിടിപ്പിച്ചു.

മത്തടിച്ചുമത്തടിച്ചുമത്തടിച്ച്
രണ്ടു കരിവണ്ടുകളായി മാറിയതിനാല്‍
ഞങ്ങളുടനെ തിരികെ പറക്കാനിറങ്ങി.

അടച്ചഷാപ്പിന്റെ മുന്നില്‍
ഒരു ബൈക്കിന് കൈകാണിച്ച്
കൂട്ടുകാരന്‍ നഗരത്തിലേക്ക് പോയി.

രാത്രി മുറിച്ചുകടന്ന്
വീട്ടിലെത്തുമ്പോള്‍
കൊലപ്പാതിരയായെങ്കിലും
എനിക്കാനേരം
പുലര്‍ക്കാലമായി.

അടമുട്ടകള്‍ പൊട്ടിവിരിഞ്ഞ്
കുഞ്ഞുങ്ങള്‍ പുറത്തെത്തിയതിന്റെ
അനക്കം അകത്തുനിന്നും കേട്ടു.
കാല്‍പ്പെരുമാറ്റം അറിഞ്ഞിട്ടാകാം
കുഞ്ഞുങ്ങളെ ചിറകിലൊതുക്കി
എന്തോതിരയുംപോലെ
തള്ളക്കോഴി ചുറ്റും നോക്കി.

എനിക്കാനേരം
ചിറ്റപ്പനെ
കാണാന്‍ തോന്നി.