വരമ്പിനെ നുണഞ്ഞുകൊണ്ടിരുന്ന ചാറ്റമഴയത്ത് ചെരിപ്പഴിച്ച് വിരലുകളില്‍
കോർത്ത് വയലിലേക്കിറങ്ങി, തിട്ടിന്റെ ഈടിചേര്‍ന്നുനടന്നിട്ടും കാലുകള്‍
വഴുതി.
പോണപോക്കില്‍ ഒഴുകിയിറങ്ങിയ നീരുറവകളില്‍ കാലുരച്ചു
ഒഴുക്കിന്റെ വഴിതിരിച്ചു. നെറ്റിയില്‍ ചാരംപൂശിയ പൂഞ്ഞാന്‍,
പൊത്തകള്‍ക്കിടയിൽ പറക്കുംപോലെ പാളി. ചേറില്‍ പൂഴ്ന്ന വിരലുകള്‍
പറിച്ചെടുത്ത് തിട്ടിന്റെ അങ്ങേയറ്റത്തേക്ക് ചെന്നപ്പോള്‍ മഴ തോര്‍ന്നു.
തോരാനിടയില്ലാത്ത മഴ
എങ്ങനെ തോര്‍ന്നു?
മേലോട്ടു നോക്കുമ്പോള്‍,
ആഹാ, പടുകൂറ്റൻ ആഞ്ഞിലിമരം.
കവരങ്ങള്‍ വിരലുകളില്‍ ചുരുട്ടിപ്പിടിച്ച
മുട്ടകള്‍പോലെ ആഞ്ഞിലിച്ചക്കകള്‍ ഇലകള്‍ക്കിടയ്ക്ക് അടയിരിക്കുന്നു. ആഞ്ഞിലിച്ചോട്ടില്‍ കാക്കയും കാറ്റും കൊത്തിയിട്ട ചക്കകള്‍.
ചുറ്റുംപരക്കും മണത്തില്‍ വായില്‍ തുപ്പലുറവ പൊട്ടി. ചക്ക തുന്നിച്ച് ചുള
കടിച്ചീമ്പി കുരു തുപ്പിത്തുപ്പിനിന്ന് നേരംപോയി. അകലെ, വാഴത്തോപ്പും
പായല്‍മൂടിയ പാത്തികളും അവിടെ ഇരുണ്ടുകൂടും വൈകുന്നേരവും
ഒന്നുപെട്ടെന്നുവാടാ കൂവേന്ന് കോളാമ്പിയിലൂടെ വിളിച്ചുപറഞ്ഞോണ്ടിരുന്നു.
ചൂണ്ടേൽ കോർപ്പിന് വിര പിടിക്കാൻ കാട്ടുചേമ്പിന്റെ മൂടുമാന്തി.
ചെവിപ്പാമ്പായി മാറിയ കറുത്തവേരുകളില്‍ പറ്റിപ്പിടിച്ച പശമണ്ണില്‍ പുളയും
നൂൽകനമുള്ള മണ്ണിരയോട് എവിടെങ്കിലുംപോയി പണിയെടുത്ത് ജീവിക്കാനുപദേശിച്ചു.
വിരവംശം മുടിച്ചു നീങ്ങുമ്പോള്‍,
കരിവളയുടെ കനമുള്ള കിറിയുടെ നിറമുള്ള ഒരുവന്‍
വിരലില്‍ തടഞ്ഞു.
ആദ്യമവനെ,
അവന്റതേ കുടുംബക്കാരെ
അവനുടെ അയല്‍ക്കാരെ
മൊത്തത്തില്‍ വേട്ടയാടി.
ഒരു മഷിക്കുപ്പിയുടെ അരവയറോളം ഇരകളുമായി പാത്തി ചാടിക്കടന്ന് ഒരിടത്തു
ചെന്നിരുന്ന് ചൂണ്ടേലൊന്നിനെ കോര്‍ത്തപടി വില്ലുപോലെ വളഞ്ഞ വിരയുടലില്‍
വെള്ളിവര.
മുശിയും വരാലും കാരിക്കൂട്ടങ്ങളും നിശബ്ദത ചെവിയോർത്ത്
നീന്തും പാത്തികൾ. മഴപെയ്താലും താഴേക്ക് ഒരുതുള്ളി പൊഴിക്കാതെ മുറം
വീശുന്ന ഏത്തവാഴകള്‍. വാഴക്കൂമ്പിലെ തേനീമ്പി അമ്പുപോലെ പായും
ഞര്‍ക്കീലുകൾ. നീളനുടലും അതിനൊത്ത ചിറകുകളുമായി, പതുക്കനെ പറക്കും
തോട്ടുതുമ്പികള്‍. കൈഭോഗത്തിലും മീൻകറി നാവടി പൊള്ളിക്കുമ്പോഴും
ശ്വാസമെരിയുന്ന ഈറല്‍ ശബ്ദമെറിഞ്ഞ് പതുങ്ങിയിഴയുന്ന വിഷപ്പാമ്പുകൾ. അവ
പത്തിവിരിച്ച് മഴകൊണ്ടിണചേരുന്ന ചേമ്പിന്‍കാടുകള്‍. അന്നത്തെ ഞാന്‍
ഇറങ്ങിനിന്നാല്‍ അരവരെ മുങ്ങും വീതികുറഞ്ഞ തോട്. അതിനുമുകളില്‍
തട്ടുതട്ടായി കുന്ന്. കുന്നുകേറിയാല്‍ ആഞ്ഞിലിത്താനത്തേക്ക് പോകുന്ന
മെറ്റലിളകിയ റോഡ്.
ഒരുനാൾ പാത്തിയിലെത്തുമ്പോഴേക്കും
ഞാനിരിക്കുന്നേടത്ത് അവൻ ഇരിപ്പുറപ്പിച്ചിരുന്നു. പക്കി;
മരങ്ങളിലായിരുന്നവൻ. അവൻ കൈതൊടാകിളികളൊന്നും ആ വയലിനുമേലേ പറന്നിട്ടില്ല.
എന്നിരിക്കിലും മരങ്ങളിലായിരുന്നില്ല, തോടിനക്കരെ, ഒരു
മുളങ്കാടിനടുത്തായിരുന്നവന്റെ വീട്. അവന്റമ്മേടെ പേരിൽ ആ വീടിരിക്കും നാട്
അറിയപ്പെട്ടു. പക്ഷിയെപ്പോലെ അവർ പറക്കുമെന്ന് ബന്ധുക്കളായ രണ്ടു
ചേട്ടന്മാർ ഒരു കല്യാണവീടിന്റെ പിന്നിലിരുന്ന് അവരെ നോക്കി
പ്രത്യേകതാളത്തില്‍, ശബ്ദത്തില്‍ കണ്ണും ചുണ്ടും കോട്ടി പറഞ്ഞത് ഞാന്‍
കേട്ടിട്ടുണ്ട്. അവനെ കണ്ടമാത്ര ഞാനതൊക്കെ ഓർത്തു.
ഇവനും പറക്കുമോ അവരെപ്പോലെ?
അവനിപ്പുറം ചൂണ്ടയുമായി ഞാനിരുന്നു. എന്റെ നോട്ടം അവന്റെ
ചൂണ്ടപ്പൊങ്ങിലുടക്കി. നേരംനീങ്ങുംതോറും മുശിയും വരാലും കാരിയും ചൂണ്ടനൂലിൽ
അള്ളിപ്പിടിച്ചുകേറി അവന്റെയടുക്കലെത്തി. പച്ചോലയുടെ ഈർക്കിൽ
കൂര്‍പ്പിച്ചെടുത്ത് ചെകിളപ്പൂവിൽ അവനവയെ ഒന്നൊരാന്നായി കോര്‍ത്തെടുത്ത്
കൈവീശി പെടപ്പിച്ചു.
എപ്പോഴോ,
എപ്പഴാണവന്‍
എണീറ്റുപോയത്?
ആ ദിവസം എന്റെ ചൂണ്ടയിൽ ഒരു വട്ടാനും കൊത്തിയില്ല. മണ്ണിരയെ തിരഞ്ഞുതിരഞ്ഞു ചേമ്പിൻകാട്ടിലേക്ക് പോയും വന്നും നേരംപോയി.
പിന്നെയും
പിന്നെയും
പിന്നെയും ചൂണ്ടയിട്ടനേരം
ലോകമൊരിരുണ്ട ഭൂഖണ്ഡം.
എനിക്ക് വീട്ടിൽ പോകണമെന്നുണ്ട്.
എന്നാലെനിക്കുപോകാനാകുന്നില്ല.
എങ്ങനെ മടങ്ങും ഞാന്‍?
മീനുകള്‍ കൂട്ടംകൂടി
എന്നെ ചൂണ്ടയിട്ടോണ്ടിരിക്കുകയായിരുന്നു.
കൊളുത്ത് അണ്ണാക്കില്‍ കൊരുത്തുപോയിരുന്നു.
എന്നെ കൊളുത്തിയ ചൂണ്ടക്കോല്‍ ചുണ്ടിലുറപ്പിച്ച് മീനുകള്‍ പാത്തിയിലൂടെ ചെകിളവീശി നീന്തി.
കരയ്ക്കു ചൂണ്ടയുമായി ഞാനങ്ങോട്ടുമിങ്ങോട്ടും ഓടിവലഞ്ഞു.
എന്റെ ചൂണ്ടയിൽ പുളഞ്ഞ ഇരകളെ കൊത്തിത്തിന്ന് വരാലുകളുടെ ഒരു തലമുറതന്നെ ആ നേരം പെറ്റുപെരുകി. ഉടലൂരിയ മണ്ണിരകൾ ചെളിപുളഞ്ഞ് മണ്ണുകാര്‍ന്ന് കരപറ്റി എനിക്കുനേരെ അട്ടഹസിച്ച് ചേമ്പിൻകാട്ടിലേക്കിഴഞ്ഞു.
അദൃശ്യനായ, ആരോ ഒരാൾ
ആവേശങ്ങളും ആസക്തികളും
മുന്നില്‍നിരത്തിയിട്ട്
എന്നെ പിടിച്ചിരുത്തി
ശ്വാസത്താല്‍പോലും അനങ്ങാതിരിക്കൂ
മൂളിപ്പാട്ടുകൾ പാടാതിരിക്കൂ
മീനുകള്‍ക്ക് തിരിയുന്ന ശബ്ദത്തില്‍ ഷൂളമടിക്കൂ
എന്നൊക്കെ പറഞ്ഞുകൊണ്ടേയിരുന്നു.
ഇരുട്ടുചിതറിയ വഴികളിലൂടെ മടങ്ങിപോകുവാനാകുന്നതിലും ദൂരം
ഇരുട്ട്, ഇരുട്ടോടിരുട്ട് എന്നെ മുന്നോട്ടുപായിച്ചിരുന്നു.
എന്നിട്ടും ഞാന്‍ തിരികെ നടക്കുകയും
ഇരുട്ടില്‍ പലവട്ടം കാലുകള്‍ വഴുതുകയും
ഉടലുലഞ്ഞുവീഴുകയും
വീണ്ടും വീണ്ടും എഴുന്നേല്‍ക്കുകയും
നടത്തം തുടരുകയും ചെയ്തു.
എവിടെയെങ്കിലും ചിമ്മിനിവെട്ടം തെളിയുമ്പോൾ,
ആ വെളിച്ചത്തെ അപ്പാടെ
പിന്തുടരുന്ന ഇരുട്ട്‍
കാണാനാകുംകണ്ണുകൾ
അങ്ങനെയാണെനിക്ക്
പതിച്ചുകിട്ടിയത്.